മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിപ്പുറത്ത് വെച്ച് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് വെട്ടിപരിക്കേൽപിച്ച് 100 പവൻ സ്വർണം കവർന്ന കേസിൽ 4 പേരെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പെരുമാതുറ സ്വദേശികളായ നെബിൻ(28), അൻസർ(28), വെള്ളൂർ സ്വദേശി ഫൈസൽ(24), എന്നിവരും കവർച്ച മുതൽ കൈമാറ്റം ചെയ്യാൻ സഹായിച്ച പെരുമാതുറ സ്വദേശി നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. കവർച്ചാമുതലായ 13 വളകളും 7 മോതിരം 4 കമ്മലും 73500 രൂപയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെയും ആസൂത്രണം നടത്തിയവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് അവർക്കായുള്ള അന്വേഷണം ഊർജ്ജിതമായി നടന്നുവരുകയാണ്.
ഏപ്രിൽ 9-ാം തീയതി രാത്രിയാണ് മഹാരാഷ്ട്രക്കാരനായ നെയ്യാറ്റിൻകരയിൽ ജൂവലറി നടത്തുന്ന സ്വർണ്ണ വ്യാപാരി സമ്പത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച് 100 പവൻ സ്വർണ്ണം കവർന്നത്. പാറശാല ഭാഗത്ത് നിന്ന് കാറിൽ വന്ന സമ്പത്തിനെയും ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അരുണിനെയുമാണ് ആക്രമിച്ചത്.ഇവരുടെ കാറിനെ പിന്തുടർന്ന് രണ്ടു കാറുകളിലായി എത്തിയ എട്ടംഗ സംഘം പള്ളിപ്പുറം ടെക്നോസിറ്റിക്കടുത്ത് വച്ച് കാർ തടഞ്ഞ് സമ്പത്തിന്റെ മുഖത്ത് മുളക് പൊടി വിതറി കൈയിൽ വെട്ടിയ ശേഷമാണ് സ്വർണം തട്ടിയെടുത്തത്. തുടർന്ന് അക്രമികൾ ഡ്രൈവർ അരുണിനെ ബലമായി കാറിൽ പിടിച്ചു കയറ്റി വാവാറയമ്പലത്തിനടുത്ത് കൊണ്ടു പോയി വഴിയിൽ തള്ളിയിട്ട് കടന്നു കളയുകയായിരുന്നു.എന്നാൽ പൊലീസിന്റെ കൃത്യമായ അന്വേഷണം പ്രതികളെ അതിവേഗം പിടികൂടാൻ സഹായിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്