വർക്കല : അഡ്വ വി ജോയ് രണ്ടാമത്തെ തവണയാണ് വർക്കല മണ്ഡലത്തിൽ എംഎൽഎ ആയി എത്തുന്നത്. ഒരുപക്ഷെ ജനങ്ങളുമായി നല്ല അടുപ്പവും യുവാക്കളുമായി നല്ല ചങ്ങാത്തവുമുള്ള ചില ജനപ്രതിനിധികളിൽ ഒരാളാണ് വി ജോയ്. പല സന്ദർഭങ്ങളിലും യുവാക്കൾക്കൊപ്പം നിന്ന് നാടിനായി പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ജോയ് അണ്ണൻ എന്ന് വിളിക്കാനാണ് പൊതുവെ യുവാക്കൾക്കും ഇഷ്ടം. ജോയ് അണ്ണൻ എന്ന് പറയുമ്പോൾ തന്നെ മനസ്സിൽ ഒരു രൂപം പതിയും. നല്ല കട്ട താടിയുള്ള ആ മുഖം. താടി അദ്ദേഹത്തിന്റെ ഒരു അടയാളമാണ്. എന്നാൽ പുതിയ ഒരു ഫോട്ടോ പങ്കു വെച്ചിരിക്കുകയാണ് എംഎൽഎ. താടി ഇല്ലാത്ത മീശ മാത്രമുള്ള അദ്ദേഹത്തിന്റെ പുതിയ രൂപം. ഫോട്ടോ കണ്ട് ആദ്യമെല്ലാവരും ഒന്ന് സംശയിക്കുമെങ്കിലും അത് താടി ഉപേക്ഷിക്കാനുണ്ടായ കാരണവും താടിയോട് അദ്ദേഹത്തിനുള്ള താല്പര്യവും അദ്ദേഹം തന്നെ പങ്കു വെച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ വാക്കുകൾ :
“കൃത്യമായി ഓർമ്മയില്ല..അവസാനവർഷം ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതൽ താടി വച്ചു തുടങ്ങിയെന്നാണ് ഓർമ്മ.കോളേജ് യൂണിയൻ്റെ പഴയ ഫോട്ടോകൾ തപ്പിനോക്കിയപ്പോൾ അതിൽ ചെറുതായി താടി കാണുന്നുണ്ട്.എന്തായാലും അന്ന് മുതൽ എൻ്റെ മുഖത്തിന് ഐശ്വര്യമായി താടി ഉണ്ട്.എന്നേ പലരും തിരിച്ചറിയുന്നതും ഓർക്കുന്നതും ഈ താടിയിലൂടെയാണ്.കുറച്ചു കാലത്തേക്ക് എനിക്ക് താടി ഉപേക്ഷിക്കേണ്ടിവന്നു.ഇന്ന് വൈകുന്നേരം എനിക്ക് സ്ഥിരമായി മുടി വെട്ടുന്ന ഷൈജു മനസ്സില്ലാ മനസ്സോടെ ആ കൃത്യം നിർവ്വഹിച്ചു.SFI ജില്ലാഭാരവാഹിയായിരിക്കേ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ വച്ച് പോലീസിൻ്റെ ചവുട്ട് ഏറ്റ് താടിയെല്ലിനും കഴുത്തിനും ക്ഷതം വന്നിരുന്നു.അതിന് ഒരു തുടർ ചികിത്സ അനിവാര്യമായി വന്ന സാഹചര്യത്തിലാണ് താടി എടുത്തത്.പെട്ടെന്ന് എന്നേ തിരി ച്ചറിയാൻ ബുദ്ധിമുട്ട് ഉണ്ടാവില്ലായെന്ന് കരുതുന്നു.”