അഞ്ചുതെങ്ങിൽ കെ എസ് ഇ ബിയുടെ ഓവർസിയർ ഓഫീസ് പുനസ്ഥാപിക്കണമെന്ന് ആവശ്യപെട്ട് മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രവീൺ ചന്ദ്ര മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, എംഎൽഎ വി ശശി എന്നിവർക്ക് നിവേദനം നൽകി.
നിവേദനത്തിന്റെ പൂർണ രൂപം :
” അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ1996 ലെ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് അന്നത്തെ എംഎൽഎ ശ്രീ.ആനത്തലവട്ടം ആനന്ദൻ മുൻകൈയെടുത്ത് തീരദേശ ഗ്രാമമായ അഞ്ചുതെങ്ങിൽ കെ എസ് ഇ ബിയുടെ ഒരു ഓവർസിയർ ഓഫീസ് സ്ഥാപിച്ചിരുന്നു. ഈ ഓഫീസിൽ കൂടെ വൈദ്യുത ചാർജ് അടയ്ക്കാനുള്ള സൗകര്യം ലഭിച്ചിരുന്നു. അഞ്ചുതെങ്ങ് ജംഗ്ഷനു സമീപം പ്രവർത്തിച്ചിരുന്ന ഈ ഓഫീസ് 2013 ൽ പ്രവർത്തനം അവസാനിപ്പിച്ചു. ഓഫീസ് പുനഃസ്ഥാപിക്കണമെന്ന്ആവശ്യപ്പെട്ട് നിരവധി പരാതികൾ ബന്ധപ്പെട്ടവർക്ക് നൽകിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.ഇപ്പോൾ വൈദ്യുത ചാർജ് അടയ്ക്കാനായി കടക്കാവൂർ ഓഫീസിൽ പോകേണ്ട അവസ്ഥയാണ്. ഈ ലോക് ഡൗൺ കാലത്ത് ഈ പ്രദേശത്തെ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു . കടയ്ക്കാവൂര് ഓഫീസിൽ ഇത് കൂടുതൽ തിരക്ക് സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
പെരുമാതുറ മുതൽ അഞ്ചുതെങ്ങ് നെടുങ്ങണ്ട വരെയാണ് ഓവർസിയർ ഓഫീസിന് കീഴിൽ ഉണ്ടായിരുന്നത് ആറായിരത്തോളം കൺസ്യൂമർമാർ നിലവിലുണ്ട് . തീരദേശ പ്രദേശമായ ഇവിടം നിരന്തരം കടലാക്രമണ ഭീഷണി നേരിടുന്നു. റോഡിലേക്ക് കയറി വരുന്ന തിരകൾ മൂലം വൈദ്യുത പോസ്റ്റുകൾ പലപ്പോഴും കടപുഴകി വീഴുന്ന അവസ്ഥയാണ്.കൂടാതെ ഉണ്ടാകുന്ന വൈദ്യുത തടസ്സങ്ങൾ പരിഹരിക്കുന്നതിനും പലപ്പോഴും കാലതാമസം നേരിടുന്നുണ്ട്. കടയ്ക്കാവൂർ നിന്നും ജീവനക്കാർ എത്തുന്ന കാലതാമസം കൂടാതെ ആവശ്യമായ ജീവനക്കാരുടെ കുറവും പ്രശ്നപരിഹാരത്തിന് തടസ്സം ആകുന്നു. കടയ്ക്കാവൂർ കെ എസ് ഇ ബി ഓഫീസിൽ ലൈൻമാൻമാരുടെയും ഓവർസിയറുടെയും ഒഴിവുകൾ നിലവിലുണ്ട്. ഇതുമൂലം പലപ്പോഴും ജീവനക്കാർക്ക് കൃത്യമായ ഇടപെടലുകൾ നടത്താൻ സാധിക്കുന്നില്ല.ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആറായിരത്തോളം വരുന്ന വൈദ്യുത ഉപഭോക്താക്കൾക്ക് കൃത്യമായ സേവനം ലഭിക്കുന്നതിനും ഈ പ്രദേശത്തെ ജനങ്ങൾക്ക് വൈദ്യുത ചാർജ് അടയ്ക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും ആയി അഞ്ചുതെങ്ങിൽ നിലവിലുണ്ടായിരുന്ന ഓവർ സിയർ ഓഫീസ് പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.”