മുതലപ്പൊഴി, പെരുമാതുറ ഭാഗങ്ങളിൽ മത്സ്യബന്ധന യാനങ്ങൾ സ്ഥിരമായി അപകടത്തിൽപ്പെടുന്നതിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്നു മന്ത്രി സജി ചെറിയാൻ. മുതലപ്പൊഴി, പെരുമാതുറ ഭാഗങ്ങൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതലപ്പൊഴിയിൽ അപകടമുണ്ടാകുന്നതിനെപ്പറ്റി ഹാർബർ എൻജിനിയറിങ് വിഭാഗവും വിഴിഞ്ഞം തുറമുഖ നിർമാണ കമ്പനിയായ അദാനി ഗ്രൂപ്പും പരിശോധന നടത്തിയിരുന്നു. മുതലപ്പൊഴിയിൽ അഞ്ചു മീറ്ററും പെരുമാതുറയിൽ മൂന്നു മീറ്ററും ആഴത്തിൽ മണ്ണുനീക്കാൻ തീരുമാനിച്ചിട്ടുണ്ട്. സെപ്തംബർ 15നുശേഷം ഇത് ആരംഭിക്കും.
മുതലപ്പൊഴി പുലിമുട്ടിന്റെ നീളം കൂട്ടുന്നതു സംബന്ധിച്ച പഠന റിപ്പോർട്ട് കിട്ടിയശേഷം നടപടികൾ ആരംഭിക്കും. ജനുവരിയിൽ പ്രവൃത്തിതുടങ്ങാമെന്ന് കരുതുന്നു. കാരമ്പിള്ളി ഭാഗത്തെ കടൽഭിത്തി നിർമാണം സംബന്ധിച്ചും ഉടൻ തീരുമാനമെടുക്കുമെന്നു മന്ത്രി പറഞ്ഞു.
മുതലപ്പൊഴി ഹാർബറിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും പരാതികളും മന്ത്രി കേട്ടു. വി ശശി എംഎൽഎ, ഫിഷറീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു