പതിനൊന്നര വയസ്സുകാരിയായ മകളെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ സംഭവത്തിൽ വിചാരണ നേരിട്ട പ്രതിക്ക് വ്യത്യസ്ത കുറ്റങ്ങൾക്കായി ആകെ 27 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി(പോക്സോ ) ജഡ്ജി പ്രഭാഷ് ലാൽ ടി.പി വിധി പ്രസ്താവിച്ചു.
പ്രതിക്കെതിരെ ബലാൽസംഗ കുറ്റം തെളിയിക്കപ്പെട്ടതായി കണ്ടെത്തി 12 വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴ ശിക്ഷാ തുകയും, പിഴ ഒടുക്കാത്ത സാഹചര്യത്തിൽ 1 വർഷം കൂടി കഠിന തടവും കോടതി ഉത്തരവായി.കൂടാതെ
മകളോട് ലൈംഗിക അതിക്രമം നടത്തിയെന്ന കുറ്റത്തിന് പിതാവായ പ്രതിക്ക് 5 വർഷം കഠിന തടവും പതിനായിരം രൂപ പിഴയും, പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കുറ്റത്തിന് 5 വർഷം കഠിന തടവും പതിനായിരം രൂപ പിഴയും, കുട്ടിയെ ഒന്നിലേറെ പ്രാവശ്യം ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന കുറ്റത്തിന് മറ്റൊരു 5 വർഷം കഠിന തടവും പതിനായിരം രൂപ പിഴയ്ക്കും കൂടി ശിക്ഷ വിധിച്ചാണ് കോടതി ഉത്തരവായത്. പതിനായിരം രൂപ വീതമുള്ള പിഴ തുക കെട്ടി വയ്ക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസം വീതം കഠിന തടവ് അനുഭവിക്കണമെന്നും പിഴ തുക കെട്ടി വയ്ക്കുന്ന സാഹചര്യത്തിൽ ആയത് അതിജീവിതയായ മകൾക്ക് നൽകണമെന്നും, ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും, ജയിലിൽ കിടന്ന കാലാവധി ശിക്ഷാ ഇളവുണ്ടെന്നും വിധിന്യായമുണ്ട്.
സംരക്ഷണവും സുരക്ഷയും നൽകേണ്ട പിതാവ് തന്നെ സ്വന്തം മകളോട് നിരന്തര പീഡനം നടത്തിയതായി തെളിയിക്കപ്പെട്ട കുറ്റത്തിന് ശിക്ഷയുടെ കാര്യത്തിൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലായെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവച്ചു.
2018-ലുണ്ടായ കേസിനാസ്പദമായ സംഭവങ്ങൾ കുട്ടി അയൽവാസിയോട് പറഞ്ഞതിനെത്തുടർന്ന് പോലീസിലറിയിച്ച പ്രകാരമാണ് നിയമനടപടികളാരംഭിക്കുന്നതും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്നതും. പിതാവിൻ്റെ അതിക്രമങ്ങൾ യഥാസമയം വേണ്ടപ്പെട്ടവരോട് വെളിപ്പെടുത്തുവാൻ കഴിയാത്ത പതിനൊന്നുകാരിയായ കുട്ടിയുടെ മൊഴിയെ അവിശ്വസിക്കേണ്ടതില്ലായെന്ന് കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു.
കല്ലമ്പലം പോലീസ് അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് 45കാരന് പോക്സോ കോടതി ശിക്ഷ വിധിച്ചത്.
പതിനെട്ട് സാക്ഷികളെ വിസ്തരിക്കുകയും, ഇരുപത്തി ഒന്ന് രേഖകളെ ആധാരമാക്കുകയും ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.എം. മുഹ്സിൻ ഹാജരായി.