നഗരൂർ :വെള്ളല്ലൂർ വിട്ടിയോട് ഭദ്രാദേവീക്ഷേത്രത്തിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം രൂപയുടെ നാണയങ്ങൾ നഷ്ടമായി. തിങ്കളാഴ്ച രാത്രിയിലാവാം മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകുന്നേരം ക്ഷേത്ര ജീവനക്കാരെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.ശ്രീകോവിലിന്റെയും ഗർഭഗൃഹത്തിന്റെയും ഉപദേവാലയങ്ങളുടെയും വാതിലുകൾ കുത്തിത്തുറന്നു. ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ചു. അലമാരയും മേശയും കുത്തിപ്പൊളിച്ചു. അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന രേഖകളുൾപ്പെടെ എല്ലാം വാരിവലിച്ചെറിഞ്ഞ നിലയിലായിരുന്നു. ക്ഷേത്രവാതിലുകൾക്ക് സാരമായ കേടുപാടുകളുണ്ടായിട്ടുണ്ട്. നാൽപ്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഭാരവാഹികൾ നഗരൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.