പെരുമാതുറ : പെരുമാതുറ സിറ്റി മസ്ജിദിലെ ഭണ്ടാരപ്പെട്ടി മോഷണം നടന്നിട്ട് മാസങ്ങളായിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ലെന്ന് പരാതി . ലോക്കൽ പോലീസിന് പിറകെ സ്പെഷ്യൽ ബ്രാഞ്ചും അന്വേഷിച്ച കേസിൽ ഒരു തുമ്പും ഇതുവരെ കിട്ടിയിട്ടില്ലെന്നും ആക്ഷേപം ഉയരുന്നു.
പെരുമാതുറ മേഖലയിൽ പന്ത്രണ്ടിലധികം മസ്ജിദുകളും ഒരു ക്ഷേത്രവും നിലവിലുണ്ട്. ഇവിടെയെല്ലാം ഭണ്ടാരപ്പെട്ടികളുമുണ്ട്. മോഷ്ടാവിനെ നിയമത്തിന് മുന്നിൽ കൊണ്ട് വന്നില്ലായെങ്കിൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുമെന്നും അത് മറ്റ് കുറ്റവാളികൾക്ക് കൂടുതൽ ധൈര്യവും പ്രചോദനവും നൽകുമെന്നും സിറ്റി മസ്ജിദ് കമ്മിറ്റി സെക്രട്ടറി സുനിൽ സലാം പറഞ്ഞു.
പെരുമാതുറയുടെ ഹൃദയ ഭാഗത്ത് നിലകൊള്ളുന്ന മസ്ജിദിന് ഇതാണാവസ്ഥയെങ്കിൽ മറ്റ് പ്രദേശങ്ങളിൽ ഉള്ള ആരാധനാലയങ്ങളുടെ സുരക്ഷ എത്രയായിരുമെന്ന് ഊഹിക്കാമല്ലോയെന്നും, കുറച്ച് നാൾ മൂൻപ് സമീപത്തെ രണ്ട് മസ്ജിദുകളിൽ സമാന മോഷണം ഉണ്ടായെന്നും അതിലെ പ്രതികളെ പിടിക്കാത്തത് കാരണമാണ് ഈ സംഭവവും ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണം ശരിയായ ദിശയിൽ നീങ്ങുകയാണെന്ന പോലീസ് നിലപാട് വിശ്വസിച്ചിരിക്കുകയായിരുന്നു പള്ളി കമ്മിറ്റി ഭാരവാഹികളും പൊതുജനങ്ങളും, എന്നാൽ ഇത്രയും നാൾ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താതിരിക്കുന്നത് വീഴ്ച തന്നെയാണ്.ഇതിലെ പ്രതികളെ പിടികൂടാത്ത പക്ഷം മേഖലയിൽ മോഷണം പെരുകുവാനുള്ള സാധ്യത കൂടുതലാണ്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും വേണ്ടി വന്നാൽ ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.