
കല്ലമ്പലം: റോഡരികിൽ കുഴഞ്ഞുവീണ വികലാംഗനായ മദ്ധ്യവയസ്കൻ ചികിത്സ ലഭിക്കാതെ മരിച്ചു. നാവായിക്കുളം ഡീസന്റ്മുക്ക് മഞ്ചരി, കൊടിവിള വീട്ടിൽ പരേതരായ സഹദേവന്റെയും സൗദാമിനിയുടെയും മകൻ സണ്ണി (61) ആണ് മരിച്ചത്.
ഇന്ന് രാവിലെ പതിവുപോലെ വീട്ടിൽ നിന്നും ഡീസന്റ്മുക്കിലെ ചായക്കടയിലേക്ക് വാക്കർ ഉപയോഗിച്ച് നടന്ന് വരുന്നതിനിടെ, ഡീസന്റ്മുക്ക് മുസ്ലിം പള്ളിക്ക് സമീപം റോഡരികിൽ സണ്ണി കുഴഞ്ഞുവീഴുകയായിരുന്നു. സമീപവാസികൾ ചേർന്ന് കസേര കൊണ്ടുവന്ന് ഇരുത്തിയെങ്കിലും അടിയന്തരമായി സി.പി.ആർ നൽകുന്നതിനോ ആശുപത്രിയിൽ എത്തിക്കുന്നതിനോ ആരും മുന്നോട്ട് വന്നില്ല.
സംഭവം പോലീസിൽ അറിയിക്കുകയും 108 ആംബുലൻസിൽ വിളിക്കുകയും ചെയ്തുവെങ്കിലും സമയത്ത് സേവനം ലഭിച്ചില്ല. നിയമനടപടികളുടെ ഭയം മൂലം നിരവധി സ്വകാര്യ വാഹനങ്ങൾ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നു. ഏകദേശം ഒരു മണിക്കൂറോളം വൈകിയാണ് പോലീസും ആംബുലൻസും സ്ഥലത്തെത്തിയത്. അതേസമയം, സണ്ണി മരണപ്പെട്ടിരുന്നു.
കടുത്ത പ്രമേഹരോഗത്തെ തുടർന്ന് രണ്ട് വർഷം മുമ്പ് ഒരു കാൽ മുറിച്ചുമാറ്റിയിരുന്നെങ്കിലും അദ്ദേഹം സാധാരണ ആരോഗ്യനിലയിൽ ആയിരുന്നു. ഒറ്റയ്ക്കായിരുന്നു താമസം.
കല്ലമ്പലം എസ്.ഐ സുനിൽകുമാർ എസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടിലും അഞ്ചുതെങ്ങിലെ സഹോദരിയുടെ വീടായ പി.എസ്.സി യിലും പൊതുദർശനത്തിന് വച്ചശേഷം അറ്റിങ്ങലിലെ ശാന്തിതീരം ശ്മശാനത്തിൽ വൈകിട്ട് 3 മണിയോടെ സംസ്കരിച്ചു.
സഹോദരങ്ങൾ: സീന, സുരേഷ്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കല്ലമ്പലം പോലീസ് കേസെടുത്തു.


