
അഗസ്ത്യവനം അതിരിടുന്ന കോട്ടൂർ പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം കുത്തനെ വർധിച്ചു. റോഡിലൂടെ സഞ്ചരിക്കുന്നവരെയും വഴിയാത്രക്കാരെയും ഉപദ്രവിക്കുന്നതിനൊപ്പം കൃഷിയിടങ്ങളിലും വീടുകളിലും കയറി നാശനഷ്ടം വിതയ്ക്കുന്നതായി നാട്ടുകാർ പറയുന്നു.
മുമ്പ് കുരങ്ങ്, പന്നി, മാൻ എന്നിവയായിരുന്നു പ്രധാന പ്രശ്നമെങ്കിലും ഇപ്പോൾ കാട്ടുപോത്തുകളുടെ കൂട്ടം കൂടുതൽ ഭീഷണിയാകുന്നു. അടുത്തിടെ വലിയവിളയിൽ മൂന്ന് കാട്ടുപോത്തുകൾ നാട്ടിൽ എത്തിയതോടെ നാട്ടുകാർ ഭീതിയിലായി.
ഇതിനിടെ, വാഴപ്പള്ളിയിൽ ബൈക്കിൽ പോയ ദമ്പതിമാരെ പുള്ളിമാൻ ഇടിച്ചിടുകയും, മുൻപ് കാട്ടുപന്നിയാക്രമണത്തിലും കാട്ടുപോത്ത് ഭീതിയിലും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കോട്ടൂർ ഉൾപ്പെടെ സമീപ പ്രദേശങ്ങളായ കാപ്പുകാട്, കള്ളിയൽ, സ്വർണക്കോട് തുടങ്ങിയ മേഖലകളിലാണ് ശല്യം കൂടുതൽ. രാത്രിയിൽ യാത്ര ചെയ്യാൻ പോലും ആളുകൾ ഭയപ്പെടുന്ന സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.
വന്യമൃഗശല്യം നിയന്ത്രിക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


