ആറ്റിങ്ങൽ : വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസുകാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് പതിനഞ്ചു വർഷം കഠിനതടവും അൻപത്തി അയ്യായിരം രൂപ പിഴയും. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കുറ്റത്തിന് വിചാരണ നേരിട്ട മുട്ടപ്പലം കുക്കുടു ജയൻ എന്ന ബാബു (30) എന്നയാളെയാണ് കുറ്റക്കാരനായി കണ്ടെത്തിയ പ്രകാരം ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി. പി. പ്രഭാഷ് ലാൽ ശിക്ഷ വിധിച്ചത്.
16-05-2016 തീയതിയിലാണ് കേസിനാസ്‌പദമായ സംഭവം. വോട്ടെടുപ്പ് ദിവസം ഉച്ചകഴിഞ്ഞു മാതാവ് വോട്ടുചെയ്യുവാൻ പോയ സമയത്താണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കുവാൻ തുടങ്ങിയ സമയം പ്രതിയെ ചവിട്ടി മാറ്റിയശേഷം കുട്ടി ഓടി രക്ഷപെട്ടുവെന്നും, സംഭവശേഷം പ്രതി പോകുന്നത് അയൽക്കാരി കണ്ടിരുന്നുവെന്നതുമാണ് പ്രോസീക്യൂഷൻ കേസ്. വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ചു വർഷം കഠിനതടവും അയ്യായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ ആറ് മാസം കഠിനതടവും , കുറ്റകരമായ ഭീഷണിപ്പെടുത്താൽ നടത്തിയതിന് അഞ്ചു മാസം കഠിനതടവും, പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്ന കുറ്റത്തിനു പത്തുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴ തുകയും ആണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ ഇരുപത്തി അയ്യായിരം രൂപ അതിക്രമത്തിന് ഇരയായ കുട്ടിക്ക് നൽകണണമെന്നും, തുക കെട്ടി വയ്ക്കാത്ത സാഹചര്യത്തിൽ ഒരു വർഷം കൂടി വീതം കഠിനതടവ് അനുഭവിക്കണമെന്നും വിധി ഉത്തരവുണ്ട്. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ചു ബലാത്സംഗം നടത്തിയെന്ന കുറ്റം കൂടി തെളിയിക്കപ്പെട്ടുവെങ്കിലും പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത് കണക്കാക്കി ബലാത്സംഗം എന്നതിൽ പ്രത്യേക ശിക്ഷ വിധിച്ചിട്ടില്ല. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്നും ജയിലിൽ കിടന്ന കാലം ശിക്ഷ ഇളവിന് അർഹതയുണ്ടെന്നും വിധിന്യായത്തിലുണ്ട്.
അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത് പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ബി. എസ്. സജിമോൻ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ പതിനാല് സാക്ഷികളെ വിസ്തരിക്കുകയും പത്തൊൻപത് രേഖകൾ ആധാരമാക്കുകയും ചെയ്തു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.