തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടലിൽ കാട്ടാക്കട സ്വദേശിനി ഗായത്രിയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. സുഹൃത്ത് പ്രവീൺ കരുതിക്കൂട്ടിത്തന്നെയാണ് കൊലനടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഗായത്രിയെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.ശനിയാഴ്ച രാവിലെ തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്ത ശേഷം, കാട്ടാക്കടയിൽ പോയാണ് ഇരുചക്രവാഹനത്തിൽ ഗായത്രിയെ കൂട്ടിക്കൊണ്ടുവന്നത്. തമിഴ്‌നാട് തിരുവണ്ണാമലയിലെ ജൂവലറിയിലേക്കു സ്ഥലംമാറി പോകുന്നതിനു മുൻപ് പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനാണ് വിളിച്ചുവരുത്തിയതെന്നാണ് പ്രവീൺ പറയുന്നത്. എന്നാൽ, തന്നെയും ഒപ്പം കൊണ്ടുപോകണമെന്ന് ഗായത്രി നിർബന്ധംപിടിക്കുകയായിരുന്നു. ഭാര്യയുമായി വീണ്ടും അടുക്കാൻ ശ്രമം നടത്തിവന്ന പ്രവീൺ അതിനു തയ്യാറായില്ല.തുടർന്ന് ഗായത്രി ആത്മഹത്യാശ്രമം നടത്തിയതായും ഇയാളുടെ മൊഴിയിലുണ്ട്. വിവാഹചിത്രം ഉൾപ്പെടെയുള്ളവ വാട്‌സാപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് കൊലപ്പെടുത്തിയെന്നുമാണ് പ്രവീണിന്റെ മൊഴി.