കല്ലമ്പലത്ത് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച യുവതികൾ അറസ്റ്റിൽ.ചെമ്മരുതി പനയറ ക്ഷേത്രത്തിന് സമീപം മണികണ്ടവിലാസം വീട്ടിൽ നിന്നും കൊല്ലം ചാത്തന്നൂർ മീനാട് ശീമാട്ടി വരിഞം മണികണ്ട വിലാസത്തിൽ താമസിക്കുന്ന ജയകുമാരി(50), കൊല്ലം പനയം പെരുമൺ എഞ്ചിനീയറിങ് കോളേജിന് സമീപം സുജഭവനിൽ നിന്നും കൊല്ലം കിളികൊല്ലൂർ കാരിക്കോട് എഞ്ചിനീയറിങ് കോളേജിന് സമീപം മലയാളം നഗറിൽ വടകയ്ക്ക് താമസിക്കുന്ന അശ്വതി (36) എന്നിവരാണ് അറസ്റ്റിലായത്.
കല്ലമ്പലത്തെ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച കേസിലാണ് ഇവരെ പിടികൂടിയത്. ജൂൺ 10ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജയകുമാരിയും അശ്വതിയും കല്ലമ്പലത്തെ മുത്തൂറ്റ് ഫിൻകോർപ് സ്ഥാപനത്തിൽ എത്തി സ്വർണമെന്ന് പറഞ്ഞ് 113 ഗ്രാം മുക്കുപണ്ടം പണയം വയ്ക്കാൻ കൊടുക്കുകയും പണം ആവശ്യപ്പെടുകയുമായിരുന്നു . മാനേജർ അവർ നൽകിയ ഉരുപ്പടികൾ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് മനസ്സിലാക്കി പോലീസിനെ വിവരം അറിയിക്കുകയും കല്ലമ്പലം പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു .
മുൻപും പ്രതികൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതിൽ മറ്റ് സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുന്നു. ആറ്റിങ്ങൽവാർത്ത ഡോട്ട്കോം. കല്ലമ്പലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫറോസ്.ഐ , എസ്ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ , സനൽ കുമാർ , എ.എസ്.ഐ സുനിൽകുമാർ , എസ്. സി. പി. ഒമാരായ ഹരിമോൻ.ആർ , റീജ , ധന്യ , സിപിഒ മാരായ ഉണ്ണികൃഷ്ണൻ , കവിത എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.