മംഗലപുരം : മംഗലപുരത്ത് കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതി അറസ്റ്റിൽ. മംഗലപുരം, അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനുകളിലെ കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അഞ്ചുതെങ്ങ് പുത്തൻനട ഗോപാലകൃഷ്ണൻ മന്ദിരം വീട്ടിൽ കണ്ണൻ എന്നറിയപ്പെടുന്ന ഗോപകുമാറിനെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറെ കാലങ്ങളായി ഒളിവിലായിരുന്ന ഗോപകുമാറിനെ മംഗലാപുരം ഇൻസ്പെക്ടർ സജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
2012ൽ ആറ്റിങ്ങൽ കാട്ടുംപുറം സ്വദേശിയായ പ്രകാശിനെ(36) കൊലപ്പെടുത്തി മംഗലപുരം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പെട്ട കോഴിമട എന്ന സ്ഥലത്ത് ചാലിൽ ചവിട്ടിതാഴ്ത്തി വെച്ചിരുന്ന കേസിലെ ഒന്നാം പ്രതിയായ ഗോപകുമാർ ഈ കേസിൽ ജാമ്യം നേടിയ ശേഷം വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, അടിപിടി, ഗുണ്ടാ പ്രവർത്തനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.
മംഗലപുരം ഇൻസ്പെക്ടർ സജീഷിന്റെ നേതൃത്വത്തിൽ എഎസ്ഐ ജയൻ, സീനിയർ പോലീസ് ഓഫീസർമാരായ ഹരികുമാർ, ഷാജഹാൻ, സി പി ഒമാരായ ഗോകുൽ, അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിൽ കഴിഞ്ഞ വന്നിരുന്ന പ്രതിയെ അഞ്ചുതെങ്ങിൽ നിന്നും അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു