ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കടലിൽ കുളിക്കുന്നതിനിടെ പുത്തൻതോപ്പിൽ നിന്ന് കാണാതായ രണ്ട്പേരുടെ മൃതദേഹം കണ്ടെത്തി.
ക്രിസ്തുമസ് ദിനത്തിൽ പുത്തൻതോപ്പിലുണ്ടായ അപകടത്തിൽ കാണാതായ ചിറ്റാറ്റ്മുക്ക് ചിറക്കൽ ഷൈൻഭവനിൽ ഫ്രയസ് (17), കണിയാപുരം മുസ്താൻമുക്ക് വെട്ടുവീളവീട്ടിൽ സാജിദ് (19) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്.
കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരെണ്ണം പെരുമാതുറ തടിമില്ലിന് സമീപ ഭാഗത്തെ കടലിൽ നിന്നും മറ്റൊന്ന് പുതുക്കുറിശ്ശി പൗരസമിതി ഭാഗത്തെ കടലിൽ നിന്നുമാണ് കണ്ടെത്തിയത്.
അഞ്ചുതെങ്ങ്, കഠിനംകുളം പോലീസ് സംഘം സ്ഥലത്തെത്തി നടപടിക്രമങ്ങൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുവാനുള്ള നടപടികൾ ആരംഭിച്ചു.
25 വൈകിട്ട് ആറ് മണിയോടെയാണ് പുത്തൻതോപ്പിൽ അപകടം സംഭവിച്ചത്. തിരയിൽപ്പെട്ട സജിദിനെ രക്ഷിയ്ക്കുവാൻ ശ്രമിക്കവേ ശ്രേയസിനേയും ഒഴുക്കിൽപ്പെട്ട് കാണാതാകുകയായിരുന്നു. ഉടൻതന്നെ
ഇവർക്കായി കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തൊഴിലാകളുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നുമില്ല.
സമാനരീതിയിൽ അഞ്ചുതെങ്ങ് മമ്പള്ളിയിൽ നിന്ന് കാണാതായ സജൻ ആന്റണിയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെ വെട്ടൂർ റാത്തിക്കൽ ഭാഗത്തുനിന്നും കണ്ടെത്തിയിരുന്നു.