കല്ലമ്പലം: കുപ്രസിദ്ധ ഗുണ്ടയും അടിപിടി,മോഷണം,പിടിച്ചുപറി, പീഡനം തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയുമായ ഒറ്റൂർ മാവിൻമൂട് അശ്വതി ഭവനിൽ വാള ബിജു എന്ന ബിജു(48) ഗുണ്ട ആക്ട് പ്രകാരം കരുതൽ തടങ്കലിൽ ഒരു വർഷത്തേക്കാണ് കരുതൽ തടങ്കൽ എന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ധാരാളം കേസുകളിൽ പെട്ട് ജനങ്ങളുടെ സമാധാന ജീവിതം നശിപ്പിച്ചിരുന്ന പ്രതിയെ സാമൂഹിക വിരുദ്ധ പ്രവൃത്തികൾ തടയുന്നതിന്റെ ഭാഗമായാണ് കരുതൽ തടങ്കലിൽ ആക്കിയത്.
2011 ൽ രാത്രി മാവിൻമൂട്ടിൽ സ്ത്രീകൾ താമസിച്ചിരുന്ന വീട്ടിൽ കയറി കതക് ചവിട്ടി പൊളിച്ച് അതിക്രമിച്ച് കയറി വാൾ കാട്ടി ഭീഷണിപ്പെടുത്തുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്ത കേസ്, ഡീസന്റ് മുക്കിൽ താമസിച്ചിരുന്ന ആളെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, 2012 ൽ പുല്ലൂർമുക്ക് വഴുതാനി കോളനിയിൽ വീട് ആക്രമിച്ച് സ്ത്രീയെ വാൾ ഉപയോഗിച്ച് ആക്രമിച്ച കേസ്, 2013 ൽ കല്ലമ്പലത്ത് ഹോട്ടലിൽ അതിക്രമിച്ച് കയറി വാൾ കാട്ടി ഗുണ്ടാ പിരിവ് നടത്തിയ കേസ്, പുല്ലൂർ മുക്കിലെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുകയും തടയാൻ ചെന്ന വീട്ടുടമയെ വെട്ടി പരുക്കേൽപ്പിച്ച കേസ്, 2014 ൽ മാവിൻമൂട്ടിൽ വീട് ആക്രമിച്ച കേസ്, ഇതേ വർഷം കല്ലമ്പലം പെട്രോൾ പമ്പിന് സമീപത്തെ കോർപറേഷൻ ബാങ്ക് എടിഎം, കല്ലമ്പലം എസ്ബിഐ എടിഎം എന്നിവ കൊള്ളയടിക്കാൻ ശ്രമിക്കുകയും 2015 ൽ പ്രസിഡന്റ് ജംക്ഷനിൽ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസ്,2017 ൽ തോട്ടക്കാട് വച്ച് വിരോധം ഉള്ള ആളെ കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, 2018 ൽ സ്വന്തം മകളെ കത്തി കൊണ്ട് ആക്രമിച്ച് കുത്തി പരുക്കേൽപ്പിച്ച കേസ്, 2019 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും 2021 ൽ കൂട്ടാളികളുമായി ചേർന്ന് മുത്താനയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കമ്പ് കൊണ്ട് സ്ത്രീകളെ ആക്രമിച്ച കേസുകളിലും 2022 ൽ മരുതിക്കുന്നിൽ സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്.
കല്ലമ്പലം ഇൻസ്പെക്ടർ വി കെ വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.