ആറ്റിങ്ങൽ നഗര പരിധിയിലെ കിടപ്പുരോഗിൾക്ക് മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ത്രിദിന വോളന്റിയേഴ്സ് ട്രെയിനിംഗ് സംഘടിപ്പിച്ചത്.
വലിയകുന്ന് താലൂക്കാശുപത്രിയിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ എസ്.കുമാരി നിർവ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.പ്രീതാസോമൻ അധ്യക്ഷയായി.
പാലിയേറ്റീവ് കെയർ ഹെഡ് നഴ്സ് ശ്രുതി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള ആശംസകളർപ്പിച്ച് സംസാരിച്ചു.ഇ.എൻ.റ്റി വിഭാഗം ഡോക്ടർ രാകേഷ് യോഗത്തിന് നന്ദിയും പറഞ്ഞു.
നഗരത്തിലെ 198 കിടപ്പു രോഗികളെയാണ് വലിയകുന്ന് താലൂക്കാശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി പരിചരിക്കുന്നത്. ഒരു മാസത്തിൽ 2 തവണ എന്ന ക്രമത്തിൽ ആരോഗ്യ സംഘം വീട്ടിലെത്തി രോഗികളെ ശിശ്രൂഷിക്കാറുണ്ട്.
അസാധാരണത്വം ഉള്ള രോഗികളുടെ ശിശ്രൂക്ഷക്ക് ഈ മാനദണ്ഡം നോക്കാറില്ല. പ്രത്യേക പരിശീലനത്തിനായി 60 വോളന്റിയർമാരാണ് പങ്കെടുത്തത്. ഈ പുതിയ പദ്ധതി നടപ്പിലാവുന്നതോടെ മാസത്തിൽ രണ്ടിൽ കൂടുതൽ തവണ മെഡിക്കൽ സംഘത്തിന് രോഗികളെ വീട്ടിലെത്തി സന്ദർശിക്കാൻ സാധിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.
ഡോക്ടർമാർ, നഴ്സുമാർ എന്നിവരെ കൂടാതെ ഓരോ വാർഡിലും അതാത് വാർഡ് കൗൺസിലർ, ആശാവർക്കർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെടുന്ന മെഡിക്കൽ സംഘമായിരിക്കും കിടപ്പു രോഗികളെ സന്ദർശിക്കുന്നത്.