വർക്കല : പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു.
ഇന്നലെ രാത്രി 8 .30 ഓടെ മരണം സ്ഥിരീകരിച്ചു.
വർക്കല പുന്നമൂട് സ്വദേശി വിക്രമൻ നായരാ(74) ണ് മരണപ്പെട്ടത്.
ഇന്നലെ രാവിലെ 11 മണിയോടെ വർക്കല പുന്നമൂട് ഐടിഐക്ക് സമീപം ഗ്രൗണ്ട് ഫയർ ഉണ്ടെന്നുള്ള വിവരത്തെ തുടർന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ അണയ്ക്കുന്നതിനിടയിൽ വയോധികനെ പൊള്ളലേറ്റ നിലയിൽ കാണുന്നത്.
നാട്ടുകാരാണ് പുരയിടത്തിന് തീ കത്തുന്നത് ഫയർ ഫോഴ്സിനെ അറിയിക്കുന്നത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുമ്പോൾ ആണ് പുരയിടത്തിലെ മാവിന്റെ ചുവട്ടിൽ ഇദ്ദേഹത്തെ പൊള്ളലേറ്റ നിലയിൽ കാണുന്നത്. മുഖവും കാലും ഉൾപ്പെടെ ശരീരമാസകലം നല്ല രീതിയിൽ പൊള്ളലേറ്റിരുന്നു. തുടർന്ന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിലേക്ക് കൊണ്ട് പോവുകയായിരുന്നു. അന്തരികവയവങ്ങൾക്ക് പൊള്ളലേറ്റ സ്ഥിതിയിലായിരുന്നു.
തീ അണയ്ക്കാൻ എത്തിയ ഫയർ ആൻഡ് റെസ്ക്യു ടീം അംഗം വിഷ്ണുവിന്റെ പിതാവ് കൂടിയാണ് പൊള്ളലേറ്റ വിക്രമൻ നായർ. മകൻ തന്നെയാണ് പിതാവിനെ ആശുപത്രിയിൽ എത്തിച്ചത്.
ഇദ്ദേഹം രാവിലെ പുരയിടത്തിന്റെ റോഡ് ഭാഗം വൃത്തിയാക്കി തീ ഇടുകയായിരുന്നു. റോഡരികിൽ കൂട്ടിയിട്ട പുല്ലിൽ തീ ഇടുകയും ഈ തീ പുരയിടത്തിലെ പുല്ലിലേക്ക് പടരുകയും ആയിരുന്നു .ഇതിനിടയിൽ അബദ്ധത്തിൽ ഇതിൽ അകപ്പെട്ട് പോവുകയോ , തുടർന്ന് അബോധവസ്ഥയിലോ ആയിട്ടുണ്ടാവാം എന്നായിരുന്നു ഫയർ ഫോഴ്സിന്റെ നിഗമനം.