വർക്കല പോലീസിനെതിരെ ഗുരുതര ആരോപണവുമായി ശിവഗിരി കനാൽ പുറമ്പോക്ക് പന്തുവിള കോളനിയിലെ സ്‌ത്രീകൾ. പരാതിയുമായി രാത്രിയിൽ പോലീസ് സ്റ്റേഷനിൽ എത്തിയ ദളിത് സ്‌ത്രീകളെ അപമാനിച്ചുകൊണ്ട് സ്റ്റേഷനിൽ നിന്നും ആട്ടി ഓടിച്ചതായി പരാതി.
ഇക്കഴിഞ്ഞ ഫെബ്രുവരി 28 ന് രാത്രി 12 മണിയോടെയാണ് സംഭവം. കോളനിയിൽ ലഹരി ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന യുവാവ് കോളനിയിലെ സ്ത്രീകളെ അറപ്പ് ഉളവാക്കുന്ന രീതിയിൽ ലൈംഗികമായി ആക്ഷേപിച്ചതിനെ തുടർന്ന് പോലീസിൽ പരാതിയുമായി എത്തിയപ്പോഴാണ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ തങ്ങളെ ആട്ടി പായിച്ചതായി സ്ത്രീകൾ ആരോപിക്കുന്നത്.
പാതിരാത്രിയിൽ പരാതിയുമായി നീതിയും സംരക്ഷണവും തേടി പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ പ്രതിയെ പിടിച്ച ശേഷം തങ്ങളെ വിളിച്ചറിയിക്കാൻ ആണ് പോലീസ് ഉദ്യോഗസ്ഥർ പറയുകയും സ്റ്റേഷനിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞുവെന്നുമാണ് സ്‌ത്രീകൾ ആരോപിക്കുന്നത്.
സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ സ്ത്രീകൾ ഈ യുവാവ് സ്റ്റേഷന്റെ മുന്നിലെ ബസ്സ് സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ട് തിരിച്ചു സ്റ്റേഷനിൽ എത്തി യുവാവ് അവിടെ നിൽക്കുന്നു എന്ന് പറഞ്ഞപ്പോൾ 3 പോലീസുകാർ യുവാവിനെ പിടികൂടാൻ ശ്രമിക്കുകയും എന്നാൽ പൊലീസുകാരെ കബളിപ്പിച്ച് യുവാവ് ഓടി രക്ഷപ്പെടുകയും ചെയ്തു.
തുടർന്ന് വീട്ടിൽ എത്തിയെ സ്ത്രീകളെ ഈ യുവാവ് വീട്ടിലെത്തി അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും തുടർന്ന് സ്റ്റേഷനിൽ വിളിച്ചപ്പോൾ പോലീസ് കോളനിയിൽ എത്തുകയും ചെയ്തു. എന്നാൽ യുവാവിന്റെ തലയ്ക്ക് പരിക്ക് ഉണ്ടെന്നും പോലീസ് ജീപ്പിൽ കൊണ്ട് പോയാൽ യുവാവ് രക്ഷപ്പെടാൻ ശ്രമിക്കുകയോ , എന്തെങ്കിലും അത്യാഹിതം സംഭവിക്കുകയോ ചെയ്താൽ തങ്ങൾക്ക് പ്രശ്നമാണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി എന്നും സ്ത്രീകൾ പറയുന്നുണ്ട്. ഓട്ടോ വിളിച്ചു യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് നിർദ്ദേശിച്ചതിനെ തുടർന്ന് സ്ത്രീകളും കോളനിയിലുള്ള മറ്റുള്ളവരും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെന്നും പറയുന്നു.
എന്നാൽ പോലീസ് ഈ സംഭവത്തിൽ സ്ത്രീകളുടെ പരാതി കേൾക്കുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ തയ്യാറായില്ല എന്നും സ്ത്രീകൾ ആരോപിക്കുന്നു.
പിറ്റേന്ന് വെളുപ്പിന് 3 മണിക്ക് ആശുപത്രിയിൽ നിന്നും നടന്ന് സ്റ്റേഷനിൽ എത്തിയ സ്ത്രീകളോട് ഉത്സവം കഴിഞ്ഞു വരികയാണോ എന്നും പരിഹാസത്തോടെ പോലീസ് ഉദ്യോഗസ്ഥർ ചോദിച്ചു എന്നും ഇവർ പറയുന്നുണ്ട്.
സംഭവത്തിൽ ഡി വൈ എസ് പി ക്ക് പരാതി നൽകാൻ ആണ് ഇവരുടെ തീരുമാനം. കോളനി നിവാസികൾ ആണെന്നുള്ള കാഴ്ചപ്പാട് ആണ് ഇത്തരത്തിൽ സ്റ്റേഷനിൽ നിന്നും ആട്ടി ഓടിക്കുന്ന തലത്തിൽ ഉദ്യോഗസ്ഥർ പെരുമാറിയതിന് കാരണമായി സ്ത്രീകൾ പറയുന്നുണ്ട്. യുവാവിനെതിരെ നടപടി സ്വീകരിക്കണമെന്നും വിവേചനപരമായ നിലപാടിൽ തങ്ങൾക്ക് നീതി കിട്ടണം എന്നാണ് ഇവരുടെ ആവശ്യം.