ആറ്റിങ്ങൽ: വേനൽ ചൂടിൽ ഉരുകുന്ന ആറ്റിങ്ങൽ നഗരത്തിന് ചിറയിൻകീഴ് താലൂക്ക് ടൂറിസം സൊസൈറ്റിയുടെ തണ്ണീർ പന്തൽ.
ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി സംസ്ഥാനത്തുടനീളം തണ്ണീർ പന്തലുകൾ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സഹകരണവകുപ്പു നൽകിയ നിർദേശം പരിഗണിച്ച് ആണ് ടൂറിസം സൊസൈറ്റി തണ്ണീർ പന്തൽ ഒരുക്കിയത്.
സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും തണ്ണീർ പന്തലുകൾ സജ്ജീകരിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കുവാൻ സംസ്ഥാനത്തെ സഹകരണസംഘം പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു.
എല്ലാ ബാങ്കുകളും അവരുടെ മേഖലയിലെ പൊതു ഇടങ്ങളിലും, വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കുവനാണ് നിർദ്ദേശിച്ചിരുന്നത്. ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കുന്നതിൽ മുന്നിലുള്ള ചിറയിൻകീഴ് ടൂറിസം സൊസൈറ്റി ഉടൻ തന്നെ അതിനുള്ള നടപടി സ്വീകരിച്ചു. സംസ്ഥാനം ഇതുവരെ അഭിമുഖീകരിക്കാത്ത അത്യുഷ്ണമാണ് അനുഭവിക്കുന്നത്.
കൊവിഡ് കാലത്തും പ്രളയകാലത്തും ജനങ്ങളെ സഹായിക്കാൻ ടൂറിസം സൊസൈറ്റി മുൻനിരയിൽ ഉണ്ടായിരുന്നു. അതേ രീതിയിൽ സാമൂഹിക ഉത്തരവാദിത്വം എന്ന നിലയിൽ ആണ് ഇതിന്റെ ഭാഗമാവുന്നത്. വേനൽക്കാലം മുഴുവൻ തണ്ണീർ പന്തലുകൾ നിലനിർത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
തണ്ണീർപ്പന്തലിൽ സംഭാരം, തണുത്ത വെള്ളം, ഫ്രൂട്ട്സ് ജ്യൂസ് എന്നിവ സൗജന്യമായി വിതരണം ചെയ്യും. ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്ന് മുക്ക് ജംഗ്ഷനിൽ ഡ്രീംസ് തിയേറ്ററിനു എതിർ വശം സിറ്റ്കോ നീതി മെഡിക്കൽ സ്റ്റോറിന് മുന്നിൽ ആണ് തണ്ണീർ പന്തൽ സജ്ജീകരിച്ചത്.
ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് അസിസ്റ്റൻ്റ് റെജിസ്ട്രാർ എസ്.ഷിബു, സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ, സജിൻ, സംഗീത, സന്ധ്യ, അരുൺ ജിത്ത്, രമ്യ എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിൽ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ ആയി കൂടുതൽ തണ്ണീർ പന്തൽ സ്ഥാപിക്കും എന്ന് പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ അറിയിച്ചു.