ആറ്റിങ്ങൽ : ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം. ചെമ്പകമംഗലം സ്വദേശിനി അഞ്ചു (28) ആണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.
ബുധനാഴ്ച്ച പുലർച്ചെ 12 മണിയോടെ അഞ്ചുവിന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഒപ്പമുള്ളവർ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് സുജിത് ബി , എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേക് വി ആർ എന്നിവർ ഉടൻ സ്ഥലത്തെത്തി അഞ്ചുവും ആയി എസ്എടി ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലൻസ് കഴകൂട്ടം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യ നില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേക് വി ആർ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.
12.15 മണിയോടെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേകിന്റെ പരിചരണത്തിൽ അഞ്ചു കുഞ്ഞിന് ജന്മം നൽകി. ഉടൻ വിവേക് അമ്മയും കുഞ്ഞും ആയുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസ് പൈലറ്റ് സുജിത്ത് അമ്മയും കുഞ്ഞിനേയും എസ്എടി ആശുപത്രി എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.