നിർധന കുടുംബത്തിലെ ഏക അത്താണിയും വിധവയുമായ മണ്ണാംകോണം സ്വദേശിനി റീബ ഇന്ന് (മേയ് 11) രാവിലെയാണ് മുൻഗണനാ ക്രമത്തിലുള്ള റേഷൻ കാർഡിന് അപേക്ഷിക്കുന്നത്. ഉച്ചയായപ്പോഴേക്കും മുൻഗണനാ ക്രമത്തിലുള്ള റേഷൻ കാർഡ് അനുവദിച്ചെന്ന അറിയിപ്പ് ലഭിച്ചതിൻ്റെ ഞെട്ടലിലാണ് റീബ. സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി മന്ത്രിമാർ നേരിട്ടെത്തി പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന ‘കരുതലും കൈത്താങ്ങും’ അദാലത്തിന്റെ കാട്ടാക്കട താലൂക്കിലെ പരിപാടിക്കിടെയാണ് റെക്കോർഡ് വേഗത്തിൽ മുൻഗണനാ കാർഡ് അനുവദിച്ചത്. പന്ത്രണ്ടാം തരത്തിലും, അഞ്ചാം തരത്തിലും പഠിക്കുന്ന രണ്ട് പെൺമക്കൾക്കൊപ്പം അദാലത്ത് വേദിയിലെത്തിയ റീബ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിൻ്റെ പക്കൽ നിന്നും റേഷൻ കാർഡ് കൈപ്പറ്റി.
ഏഴ് സെൻ്റ് ഭൂമിയിലെ ചെറിയ വീടിനുള്ളിൽ കഴിയുന്ന റീബയുടെ ഭർത്താവ് കഴിഞ്ഞ മാസമാണ് കരളിനെ ബാധിച്ച അർബുദം മൂലം മരിക്കുന്നത്. ബന്ധുക്കളുടെയും മറ്റും സഹായത്തോടെ ജീവിതം മുന്നോട്ട് പോകുന്ന റീബക്ക് കരുതലിൻ്റെ കൈത്താങ്ങായി മാറിയിരിക്കുകയാണ് കാട്ടാക്കടയിലെ താലൂക്കുതല അദാലത്ത്.