ആറ്റിങ്ങൽ : ശനിയാഴ്ച പ്രവൃത്തി ദിനമാക്കി വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ആഴ്ചയിൽ അഞ്ച് ദിവസം പഠനവും രണ്ട് ദിവസം വിദ്യാർത്ഥികൾക്ക് അവധിയും
എന്നത് വിദ്യാഭ്യാസ വിദഗ്ദ്ധർ നിഷ്കർഷിച്ചിട്ടുള്ളതാണ്. സ്റ്റാഫ് ഫിക്സേഷൻ നടക്കാത്തതിനാൽ സർക്കാർ മേഖലകളിലും നിയമനാംഗീകാരം ലഭ്യമാക്കാത്തതിനാൽ എയ്ഡഡ് സ്കൂളുകളിലും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് മതിയായ അധ്യാപകരില്ലാത്ത അവസ്ഥയാണുള്ളത്. വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടിയോളം ഒരു ക്ലാസ്സിൽ ഇരുന്ന് പഠിക്കുന്ന സ്ഥിതി വിശേഷം നിലവിലുണ്ട്.
50 കുട്ടികളിരുന്നു പഠിക്കേണ്ട ഹയർ സെക്കൻഡറി ക്ലാസ് മുറികളിൽ 65 ന് മുകളിൽ എണ്ണം വിദ്യാർത്ഥികൾ ആണ് ഇപ്പോൾ ഉള്ളത്. സർക്കാരിന്റെ ഇത്തരം സമീപനങ്ങൾ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിലേക്ക് നയിക്കുമെന്നതിനാൽ ഉടൻ തന്നെ സർക്കാർ സ്റ്റാഫ് ഫിക്സേഷൻ പൂർത്തിയാക്കണമെന്നും അധ്യാപകർക്ക് നിയമനാംഗീകരം നൽകണമെന്നും കെ.എസ്.ടി.യു ആവശ്യപ്പെട്ടു.
ഡി.എ കുടിശ്ശിക, ശമ്പളപരിഷ്കരണ കുടിശ്ശിക, ലീവ് സറണ്ടർ തുടങ്ങിയവയും ഉടൻ ലഭ്യമാക്കണം. വക്കം കായലോരം റിസോർട്ടിൽ നടന്ന ജില്ലാ ക്യാമ്പ് മുസ്ലിം ലീഗ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് ഹാഷിം കരവാരം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ജമീൽ.ജെ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് എം.എം.ജിജുമോൻ മുഖ്യ പ്രഭാഷണവും മുസ്ലിം ലീഗ് ആറ്റിങ്ങൽ മണ്ഡലം ജനറൽ സെക്രട്ടറി എ.പി നിസാർ അനുഗ്രഹ പ്രഭാഷണവും നടത്തി. കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പോരേടം, ജില്ലാ ട്രഷറർ ഹാഷിം മേലഴികം, ഓർഗനൈസിംഗ് സെക്രട്ടറി ശുഹൈബ് തോന്നയ്ക്കൽ, ജില്ലാ ഭാരവാഹികളായ മുഹമ്മദ് റാസി, ബിന്ദു.വി എന്നിവർ സംസാരിച്ചു.