വർക്കല : ദേശീയപാത വികസനത്തിന്റെ ഭാഗമായി പാരിപ്പള്ളിയിൽ നിന്ന് വർക്കല ശിവഗിരി യിലേക്കുള്ള സംസ്ഥാന പാത അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മുക്കടയിൽ അടിപ്പാത നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പാരിപ്പള്ളി – വർക്കല – ശിവഗിരി റോഡ് സംരക്ഷണ സമിതി നടത്തുന്ന രണ്ടാംഘട്ട പ്രക്ഷോഭത്തിന് മുന്നോടിയായി സംഘടിപ്പിച്ച റോഡ് സംരക്ഷണ വാഹന പ്രചരണ ജാഥ ശിവഗിരിയിൽ നിന്നാരംഭിച്ച് പാരിപ്പള്ളിയിൽ സമാപിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ ശിവഗിരിയിൽ നിന്നാരംഭിച്ച ജാഥ ഉദ്ഘാടനം ചെയ്തു.
2000 വർഷം പഴക്കമുള്ള തീർത്ഥാടന കേന്ദ്രമാണ് വർക്കല. ശിവഗിരി മഠവും ഇതര മത സ്ഥാപനങ്ങളുടെ അനേകം പ്രാർത്ഥനാ കേന്ദ്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. ലോകത്ത് അപൂർവ്വമായ ക്ലിഫു കൾ ഉൾപ്പെടുന്ന ഈ പ്രദേശം ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ളതും ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ വന്നുപോകുന്ന ഇടം കൂടിയാണ്. ഏത് വികസനത്തിന്റെ ഭാഗമാണെങ്കിലും പുണ്യപുരാതനമായ വർക്കലയിലേക്കുള്ള പ്രവേശന കവാടം അടച്ചുപൂട്ടാനുള്ള നീക്കം അപരിഷ്കൃതവും ജനവിരുദ്ധവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റോഡ് സംരക്ഷണ സമിതിയുടെ തുടർന്നുള്ള സമര പരിപാടികൾക്ക് ശിവഗിരി മഠത്തിന്റെ പൂർണ്ണപിന്തുണയു ണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡ് സംരക്ഷണ സമിതി ചെയർമാൻ വി. മണിലാൽ അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. ആർ അനിൽകുമാർ, ശരണ്യ സുരേഷ്, പാരിപ്പള്ളി വിനോദ്, കെ.എസ് രാജീവ്, ഷോണി ജി. ചിറവിള തുടങ്ങിയവർ സംസാരിച്ചു.
ജാഥയ്ക്ക് വർക്കല മൈതാനത്ത് നൽകിയ സ്വീകരണയോഗം വർക്കല നഗരസഭ ചെയർമാൻ കെ.എം ലാജി ഉദ്ഘാടനം ചെയ്തു. ശരണ്യ സുരേഷ് അധ്യക്ഷത വഹിച്ചു. നടയറയിൽ പി.എം ബഷീർ ഉദ്ഘാടനം ചെയ്തു. വൈ. ഷാജി അധ്യക്ഷത വഹിച്ചു. അയിരൂർ, പാളയംകുന്ന്, ചാവർകോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ പാരിപ്പള്ളിയിൽ സമാപിച്ചു.
ജൂൺ 4 ഞായറാഴ്ച മുതൽ മുക്കട ജംഗ്ഷനിൽ റോഡ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കും. ജൂൺ 15ന് പാരിപ്പള്ളി മുതൽ വർക്കല വരെ കാൽ ലക്ഷത്തോളം പേർ പങ്കെടുക്കുന്ന ‘മനുഷ്യ ചങ്ങലയും’ സമരപരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.