ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി പണയം വെച്ചശേഷം അവ തിരികെ ചോദിച്ച യുവതിയെ സ്വർണാഭരണങ്ങൾ തിരികെ നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു വീട്ടിലേക്ക് വിളിച്ചു വരുത്തിയശേഷം വീടിനുള്ളിൽ വച്ച് മർദ്ദിച്ച കേസിൽ ഇൻസ്റ്റാഗ്രാമിലൂടെ മീശ എന്ന് അറിയപ്പെടുന്ന വിനീത് (26) എന്നയാളെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ യൂട്യൂബ്, ഇൻസ്റ്റാഗ്രാം വിഡിയോയിലൂടെ പ്രശസ്തനും മുൻപ് മോഷണ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളും ആണ്. പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ നിലവിൽ കോടതി ജാമ്യത്തിൽ കഴിഞ്ഞു വരികയായിരുന്നു. ഇയാൾക്കെതിരെ കാപ്പാ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചുവരുന്നതിനിടയ്ക്കാണ് ഈ കേസിന് ആസ്പദമായ സംഭവം നടന്നത്. കിളിമാനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അന്വേഷിച്ച് വരവെ ജില്ലാ പോലീസ് മേധാവി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ രാജി കൃഷ്ണൻ എസ് സി പി ഒ മഹേഷ് പ്രജിത്ത് കിരൺ ശ്രീരാജ് അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.