എംഎസ്സി എല്‍സ 3യെന്ന ചരക്ക് കപ്പല്‍ മുങ്ങിയതിന് പിന്നാലെ കടലില്‍ ഒഴുകിയ കണ്ടെയ്നറുകളില്‍ ചിലത് വർക്കല, മേഖലയിലെ തീരദേശങ്ങളിലും കണ്ടെത്തി. വര്‍ക്കല അയിരൂര്‍ ഭാഗത്തും പാപനാശം ബീച്ചിലും ഇടവ മാന്തറ ഭാഗത്താണ് ഇന്ന് രാവിലെയോടെ കണ്ടെയ്നറുകളും അവയ്ക്കുള്ളിലെ പാഴ്സലുകളും കരയ്ക്ക് അടിഞ്ഞത്.
വർക്കലയിൽ പൊലീസ് ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിർദ്ദേശം നൽകുന്നുണ്ട്. വർക്കല മാന്തറ ബീച്ചിൽ പാറയിടുക്കിൽ അടിഞ്ഞ കണ്ടെയ്നറിന്റെ അവശിഷ്ടങ്ങൾ മാത്രമാണ്. കണ്ടെയ്നർ എല്ലാം പൊട്ടിപ്പൊളിഞ്ഞ് സാധനങ്ങൾ നഷ്ടപ്പെട്ട നിലയിലാണ്.അപകടകരമായ വസ്തുക്കളുണ്ടെന്നും കണ്ടെയ്നർ തൊടരുത്, അടുത്ത് പോകരുതെന്നടക്കം നേരത്തെ നിർദ്ദേശമുണ്ടായിരുന്നു.
ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് വെള്ള നിറത്തിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. പാപനാശം തീരത്ത് ഒഴുകി നടന്ന പൊളിഞ്ഞ കണ്ടെയ്നർ വർക്കല ടൂറിസം പോലീസും നാട്ടുകാരും ചേർന്ന് കയറു കെട്ടി കരയിലേക്ക് വലിച്ച് കയറ്റി.ഇന്ന് രാവിലെ അഞ്ചുതെങ്ങ് മേഖലയിലെ തീരങ്ങളിലും കണ്ടെയ്നറുകൾ കണ്ടെത്തി. കൂടുതൽ കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്