
ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സമീപത്ത് കാറ് പാർക്ക് ചെയ്ത് സ്കൂട്ടർ എടുക്കാൻ പോയയാളെ ഇരുമ്പ് കമ്പി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.
കരവാരം വടവോട്ടുകാവ് ക്ഷേത്രത്തിന് സമീപം കിഴക്കേ കോവിലഴികത്ത് വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന അഖിലേഷ് (25), ആറ്റിങ്ങൽ വേളാർക്കുടി കുന്നുംപുറത്ത് വീട്ടിൽ രതീഷ് എന്ന് വിളിക്കുന്ന ജയരാജ് (35), കിഴുവിലം അടീക്കലം കാവുവിള വീട്ടിൽ പക്രു എന്ന് വിളിക്കുന്ന വ്യാസൻ (32) എന്നിവരാണ് അറസ്റ്റിലായത്
ശാർക്കര പുതുക്കരി ആറ്റുവിളുമ്പിൽ വീട്ടിൽ ദിനേഷ് (56) എന്നയാളെയാണ് ആക്രമിച്ചത്. പ്രതികൾക്ക് ദിനേഷിനോടുള്ള മുൻ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 7ന് രാത്രി 8.45ഓടെയായിരുന്നു സംഭവം. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സമീപത്ത് കാർ പാർക്ക് ചെയ്ത് സ്കൂട്ടർ എടുക്കാൻ പോയ ദിനേഷിനെ മൂന്ന് പ്രതികളും ചേർന്ന് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. രണ്ടാം പ്രതി ആദ്യം മർദ്ദിച്ച ശേഷം ഒന്നാം പ്രതി ഇരുമ്പ് കമ്പി കൊണ്ട് ദിനേഷിന്റെ തലയിൽ അടിച്ചു പരിക്കേൽപ്പിച്ചു. അടിയേറ്റ് നിലത്തുവീണ ദിനേഷിനെ ചവിട്ടി വേദനിപ്പിച്ചതായും പിന്നീട് മൂന്നാം പ്രതി വീണ്ടും മർദ്ദിക്കുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്തതായും പോലീസ് പറഞ്ഞു. ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ വി.എസ്. അജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തു
സബ് ഇൻസ്പെക്ടർമാരായ ഷജീർ, ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു, സുമേഷ് എന്നിവരും ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്


