
ആറ്റിങ്ങൽ : സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക വഴി സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത് കേവലം കെട്ടിടം ഉയർത്തലല്ല മറിച്ച് കുട്ടികളുടെ സന്തോഷവും ആത്മവിശ്വാസവും സൃഷ്ടിക്കുന്നതിനുള്ള പഠനാന്തരീക്ഷമൊരുക്കലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്കുട്ടി. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ ‘വർണ്ണക്കൂടാരം’ പദ്ധതിയുടെയും, പൈതൃക കെട്ടിടത്തിന്റെ നവീകരണ നിർമ്മാണോദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് വർണ്ണകൂടാരം. കളിക്കോപ്പുകളും, ചിത്രപുസ്തകങ്ങളും, ചെടികളും, പൂക്കളുമൊക്കെയായി വിദ്യാർത്ഥികളെ വരവേൽക്കാൻ സജ്ജമായ ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ, ആധുനിക കാലത്തെ പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഉത്തമ മാതൃകയാണന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ പ്രതീക്ഷകളായ കുരുന്നുകൾക്ക് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുക എന്നതാണ് സർക്കാരിന്റെ നയം എന്ന് മന്ത്രി വ്യക്തമാക്കി.
നൂറിലേറെ വർഷത്തെ പാരമ്പര്യമുള്ള ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ സമഗ്രശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ‘വർണ്ണക്കൂടാരം’ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ പൈതൃക കെട്ടിടത്തിൻ്റെ നവീകരണത്തിന് 30 ലക്ഷം രൂപയാണ് അനുവദിച്ചത്.

.എസ്. അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ്, ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ പ്രിൻസിപ്പൾ ഗീതാ നായർ തുടങ്ങിയവർ പങ്കെടുത്തു.


