സംസ്ഥാനത്ത് നാളെ ഹോട്ടൽ സമരം; കടകൾ അടഞ്ഞുകിടക്കും

Attingal vartha_20260505_225743_0000

തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ നാളെ (ബുധനാഴ്ച) അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ (KHRA) ആഹ്വാനപ്രകാരം നടത്തുന്ന കടയടപ്പ് സമരം 24 മണിക്കൂർ നീണ്ടു നിൽക്കും .

 

19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയാണ് ഹോട്ടൽ മേഖലയെ സമരത്തിലേക്ക് നയിച്ചത്. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്റെ വില 3000 രൂപയ്ക്ക് മുകളിലെത്തി. ഇത്രയും വലിയ തുക നൽകി സിലിണ്ടറുകൾ വാങ്ങി ഹോട്ടൽ വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും പല സ്ഥാപനങ്ങളും പൂട്ടേണ്ട അവസ്ഥയിലാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

കടയടപ്പ് സമരത്തിന് പുറമെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചുകളും ധർണ്ണകളും സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രാവിലെ 11 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ജി.പി.ഒ (GPO) ഓഫീസിന് മുന്നിൽ അവസാനിക്കും. തുടർന്ന് അവിടെ ധർണ്ണ നടക്കും.

സംസ്ഥാനത്തെ ഭൂരിഭാഗം ഹോട്ടലുകളും റെസ്റ്റോറന്റുകളും സമരത്തിൽ പങ്കെടുക്കുന്നതിനാൽ യാത്രക്കാർക്കും ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്നവർക്കും നാളത്തെ സമരം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ഹോട്ടൽ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി കണക്കിലെടുത്ത് ജനങ്ങൾ സഹകരിക്കണമെന്ന് കെ.എച്ച്.ആർ.എ അറിയിച്ചു.

​വിലവർധന പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ഹോട്ടൽ ഉടമകളുടെ തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!