
കടയ്ക്കാവൂർ: പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ഹരിത കർമ്മ സേനാംഗത്തെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നെടിയവിള അപ്പൂപ്പൻനടക്ക് സമീപമുള്ള റബ്ബർ തോട്ടത്തിന് താഴെയുള്ള വീട്ടിൽ നിന്നാണ് ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചിരുന്നത്. ഇതിനിടെയാണ് കീഴാറ്റിങ്ങൽ സ്വദേശിയായ നെടിയവിള വീട്ടിൽ രാജു (51) ഹരിത കർമ്മ സേനാംഗമായ സതികുമാരിയെ അസഭ്യം പറയുകയും സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ മർദിക്കുകയും ചെയ്തതെന്ന് പോലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കടയ്ക്കാവൂർ എസ്.എച്ച്.ഒ സൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയപ്രസാദ്, രാജീവ് എന്നിവരും പോലീസ് ഉദ്യോഗസ്ഥരായ ജയശങ്കർ, ശ്യാം എന്നിവരും ചേർന്ന് തിനവിളയിൽ നിന്ന് പിടികൂടുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു


