
പോത്തൻകോട്: പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അയൽവാസിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ചികിത്സയിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
സംഭവം കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്നത്. കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് അയൽവാസിയായ 40-കാരൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. അവിടെവെച്ച് കുട്ടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ പിതാവ് സ്ഥലത്തെത്തിയത്.
മകളെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ പിതാവ് സമീപത്തുണ്ടായിരുന്ന തടിക്കഷണം ഉപയോഗിച്ച് പ്രതിയെ ആക്രമിച്ചു. ആക്രമണത്തിൽ പ്രതിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റ് ഒടിവുണ്ടായി.
എന്നാൽ സംഭവത്തിന് പിന്നാലെ മുൻവൈരാഗ്യത്തിന്റെ പേരിൽ തന്നെ മർദിച്ചെന്നാരോപിച്ച് പ്രതി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോത്തൻകോട് പൊലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിന്റെ യഥാർഥ പശ്ചാത്തലം പുറത്തുവന്നത്. മകളെ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനിടെയാണ് പിതാവ് പ്രതിയെ ആക്രമിച്ചതെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.


