
ചിറയിൻകീഴ്: ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ അഴൂർ പെരുങ്കുഴി അനുപമ ജംഗ്ഷന് സമീപം രാജ് ഭവനിൽ ശ്രീജിത്ത് (46) എന്ന മാനസിക വൈകല്യമുള്ള യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
അമ്മ, സഹോദരന്റെ ഭാര്യ, കുഞ്ഞ് എന്നിവർക്കൊപ്പമാണ് ശ്രീജിത്ത് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ അമ്മയും സഹോദരന്റെ ഭാര്യയും റേഷൻ കടയിലേക്ക് പോയ സമയത്ത് ശ്രീജിത്ത് ടോയ്‌ലറ്റിലായിരുന്നു. തുടർന്ന് ഇവർ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ശ്രീജിത്തിനെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ കണ്ടെത്തി.
ഉടൻ ഡോക്ടറെ വിളിച്ച് പരിശോധിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. നെറ്റിയിൽ മുറിവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചിറയിൻകീഴ് പോലീസിനെ വിവരം അറിയിച്ചു.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സ്വന്തം ദൈനംദിന കാര്യങ്ങൾ മറ്റാരുടെയും സഹായമില്ലാതെ ചെയ്തുവരുന്ന ശ്രീജിത്ത് ടോയ്‌ലറ്റിൽ നിന്ന് മുറിയിലേക്ക് മടങ്ങുന്നതിനിടെ എവിടെയെങ്കിലും തല ഇടിച്ച് വീണതാകാമെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.


