
ആറ്റിങ്ങൽ: ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ അതിവേഗ കോടതി. പിഴ അടയ്ക്കാത്ത പക്ഷം ഒന്നര വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
കല്ലിയൂർ വില്ലേജിൽ നേമം പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളയാണി ദേവീക്ഷേത്രത്തിന് സമീപം കുണ്ടൻകാവ് വീട്ടിൽ അനിൽകുമാറിന്റെ മകൻ അനീഷ് (34)നെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാറാണ് ശിക്ഷ വിധിച്ചത്.
2025 ജനുവരി 11ന് പോത്തൻകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നത്. വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു. സലിംഷായും അഡ്വ. നീലിമ ആർ. കൃഷ്ണനും ഹാജരായി. വിക്ടിം ലൈസൺ ഓഫീസർ ഡബ്ല്യുസിപിഒ ധന്യ ടി.എം. പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പോത്തൻകോട് ഇൻസ്പെക്ടർ (ISHO) അജീഷ് ജി.ആർ. അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.


