
കല്ലമ്പലം: വധശ്രമക്കേസിൽ വിദേശത്തേക്ക് കടന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ ലുക്ക് ഔട്ട് സർക്കുലർ പ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. ഖത്തറിൽ വെൽഡിങ് ജോലി ചെയ്തുവരികയായിരുന്ന ബാപ്പുവെന്ന് വിളിക്കുന്ന സുരേഷ് ആണ് അറസ്റ്റിലായത്.
2023 ഡിസംബർ 31ന് രാത്രി ഒമ്പതുമണിയോടെ ഐയിരമൺനില, കുടവൂർ വില്ലേജിൽ വച്ചായിരുന്നു സംഭവം. നാട്ടുകാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരേഷിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്ന് വിനേഷ്, സുഹൃത്തുക്കളായ നൗഫൽ, മനു, മുഹമ്മദ്, കൃഷ്ണപ്രസാദ് എന്നിവരെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിനിടെ സുരേഷ് ഇടുപ്പിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മനു, നൗഫൽ, മുഹമ്മദ് എന്നിവരെ വെട്ടി. തലയിലും മുഖത്തും താടിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തി പോലീസ് ഉടൻ പിടിച്ചെടുത്തു.
സംഭവത്തിൽ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ Crime No. 01/2024 പ്രകാരം IPC 143, 147, 148, 149, 294(b), 341, 323, 324, 307 വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കേസിലെ രണ്ടാം പ്രതി പ്രദീപിനെയും മൂന്നാം പ്രതി അൻസാറിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒന്നാം പ്രതിയായ സുരേഷ് വിദേശത്തേക്ക് കടന്ന്കളഞ്ഞു.
തുടർന്ന് പ്രതിയെ പിടികൂടുന്നതിനായി പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഓഗസ്റ്റ് 28ന് എൽ ഒ സി പ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സുരേഷിനെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻ കാണിയുടെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി പി.വി. രമേശ് കുമാറിന്റെ നേതൃത്വത്തിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ദീപു ഡി., എസ്.ഐമാരായ മനു, നിതിൻ, എസ്.സി.പി.ഒ അജിസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.


