അഴൂർ: ശ്രീകാര്യത്ത് പതിനാറു പവൻ സ്വർണ്ണം കവർന്ന കേസിൽ വീട്ടുവേലക്കാരി അറസ്റ്റിലായി. ചിറയിൻകീഴ്, പറയത്തു കോണം, ലക്ഷം വീട്ടിൽ, കോണത്തു പുത്തൻ വീട്ടിൽ പ്രസന്ന (45) യാണ് അറസ്റ്റിലായത്.
ശ്രീകാര്യം ജംങ്ഷനു സമീപം ചെറുവയ്ക്കൽ, തുഷാരം വീട്ടിൽ വർക്കി ജോണിന്റെ മകൻ റോണി.വി.ജോണി (33)ന്റെ പരാതി പ്രകാരമുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. റോണി.വി.ജോണിന്റെ വീട്ടിലെ വേലക്കാരിയാണ് പ്രസന്ന. പ്രതി വീടിന്റെ ഒന്നാം നിലയിലെ ബെഡ്റൂമിലെ അലമാരയിൽ ലോക്കറിൽ ബോക്സുകളിലായി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ് കവർന്നത്. 01/05/2019-നും 07/08/2019 നും മദ്ധ്യേയുള്ള ഏതോ സമയം മോഷണം നടത്തിയതായാണ് വിവരം.
രണ്ടര പവനോളം തൂക്കം വരുന്ന ഒരു വളയും അര പവന്റ തൂക്കും കമ്മൽ, മുക്കാൻ പവന്റ ചെയിൻ, രണ്ട് ജോഡി സ്റ്റഡ് കമ്മൽ, ഒരു ജോഡി തൂക്കും കമ്മൽ, ഒന്നര പവന്റെ വള, നാലു വളകൾ, ഒന്നരപവന്റെ ബ്രേസ്ലറ്റ്, രണ്ടു പവന്റെ ബ്രേസ്ലറ്റ്, അരപവന്റെ മോതിരം, കാൽപവന്റെ ഇയർ റിംഗ്, ഒരു ഗ്രാമിന്റെ ലോക്കറ്റ്, കൂടാതെ ഒരു വെള്ളി ബ്രേസ്ലറ്റും ഉൾപ്പെടെ 4 ലക്ഷം രൂപ വില വരുന്ന 16 പവൻ സ്വർണ്ണാഭരണങ്ങളാണ് പ്രതി കവർന്നതെന്നു പരാതിയിൽ പറയുന്നു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും എന്നാൽ ആഭരണങ്ങൾ കണ്ടെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ചോദ്യം ചെയ്യൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ശ്രീകാര്യം സി.ഐ അഭിലാഷ് ഡേവിഡ്, എസ്.ഐ സജികുമാർ, സി.പി.ഒ മനു, ഡബ്ല്യു.സി.പി.ഒ ഗീതകുമാരി, റൂബി മോൾ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ചിത്രം: മോഷണത്തിന് അറസ്റ്റിലായ പ്രസന്ന (45)