വർക്കല : കേരളത്തിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വർക്കല പാപനാശം ബീച്ചിലും, ക്ളിഫുകളിലുമെത്തുന്ന സ്വദേശ വിദേശ സഞ്ചാരികൾക്ക് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടു വന്ന വിവിധ തരത്തിലുള്ള മയക്കുമരുന്നുകളുമായി മയക്കുമരുന്നു കേസുകളിൽ ജയിൽ ശിക്ഷ അനിഭവിച്ചിട്ടുള്ള കൊല്ലം സ്വദേശിയായ യുവാവ് പിടിയിലായി. കൊല്ലം പള്ളിത്തോട്ടം, വെളിച്ചം നഗർ സ്വദേശിയായ ഷെഹിനാർ (30) ആണ് പിടിയിലായത്.
2019 ജൂലൈയിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഐ.ടി കമ്പനി ജീവനക്കാരൻ പാപനാശം ബീച്ചിൽ രാത്രി സമയത്ത് ബോധരഹിതനായി അക്രമ സ്വഭാവം കാണിച്ചതിനെ തുടർന്ന് വർക്കല പോലീസ് ഇയാളെ സ്റ്റേഷനിൽ കൂട്ടികൊണ്ടു വന്ന് ചോദ്യം ചെയ്തതിലാണ് കൊല്ലം സ്വദേശിയായ മയക്കമരുന്ന് വിതരണക്കാരനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് ഐ.ടി ജീവനക്കാരന്റെ മാതാപിതാക്കൾ അയാളെ പോലീസ് സ്റ്റേഷനിൽ നിന്നും കൂട്ടികൊണ്ടു പോകുകയും അയാൾക്ക് മയക്കുമരുന്ന് നൽകിയ സംഘത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കാണിച്ച് കൊണ്ട് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി. കെ മധു ഐ.പി.എസിന് പരാതി നൽകുകയും ചെയ്തു.
പരാതിയുടെ തുടർ നടപടി സ്വീകരിക്കുവാനും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും ജില്ലാ പോലീസ് മേധാവി കർശന നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വർക്കല ബീച്ചിൽ എം.ഡി.എം.എ, നിട്രോസഫൻ, എൽ.എസ്.ഡി, ഹാഷിഷ് ഓയിൽ എന്നിവ ബാംഗ്ളൂരിൽ നിന്നും മറ്റും കേരളത്തിൽ കൊണ്ടു വന്ന് കച്ചവടം ചെയ്യുന്ന വർക്കല നടയറ സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് ജില്ലാ പോലീസ് മേധാവി പി. കെ മധുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടയറ സ്വദേശിയിൽ നിന്നും മയക്കുമരുന്ന് വാങ്ങി വിൽപ്പന നടത്തുന്ന കൊല്ലം പള്ളിത്തോട്ടം, വെളിച്ചം നഗർ സ്വദേശിയായ ഷെഹിനാർ എന്നയാളെക്കുറിച്ച് വിവരം ലഭിക്കുകയും ഇയാളെ ആവശ്യക്കാർ എന്ന മുഖേനെ പോലീസ് വിളിച്ചു വരുത്തി 60 സ്ട്രിപ്പ് നിട്രോസഫൻ റ്റാബ്ലറ്റുകളും, 15 ഗ്രാം എം.ഡി.എം.എ എന്ന മാരക ലഹരിമരുന്നും, 150 മില്ലി ഹാഷിഷ് ഓയിലും പിടികൂടിയത്.
ആറ്റിങ്ങൽ ഡി.ഐ.എസ്.പി പി.കെ വിദ്യാധരൻ, വർക്കല ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്.ഐ ശ്യാംജി, എസ്.സി.പി.ഒ മുരളീധരൻ , സി.പി.ഒ മാരായ നാഷ് ,ഷെമീർ,കിരൺ, ഡിസിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. അറസ്റ്റിലായ പ്രതി മയക്കുമരുന്നിന് അടിമയും നേരത്തെയും മയക്കുമരുന്ന് കേസിൽ പ്രതിയുമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി വർക്കല കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ പ്രതിയിൽ നിന്നും മയക്കുമരുന്ന് തൂക്കി വിൽപ്പനയ്ക്കായുള്ള ഇലക്ട്രോണിക് ത്രാസ്, സിറിഞ്ചുകൾ, കഞ്ചാവ് ചെടിയുടെ ലോഗോ പതിച്ച ചില ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതിയിൽ നിന്നും പിടിച്ചെടുത്ത 15 ഗ്രാം എം.ഡി.എം.എ എന്ന ലഹരിമരുന്ന് 10 ഗ്രാമിനു മുകളിൽ കെമേഴ്സിയൽ കോണ്ടിറ്റി ആയാണ് കണക്കിലാക്കുന്നത്. 1 ഗ്രാം എം.ഡി.എം.എ കൊണ്ട് 25 പേർക്ക് ഒരേ സമയം മാരക ലഹരി ലഭിക്കുന്ന മയക്കുമരുന്നാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.