ആറ്റിങ്ങൽ : സ്വകാര്യ ബസ് ജീവനക്കാർക്കെതിരെയുള്ള വാർത്തകൾ പതിവാകുന്ന ആറ്റിങ്ങലിൽ ഇത് പുതിയ സംഭവം. ഇരയായത് പാവം ട്രാഫിക് പോലീസും. വൈകുന്നേരം 6:20നു ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തേണ്ട കാർത്തിക ബസ് 6:05നു എത്തി. ഇതോടെ ബസ് സ്റ്റാൻഡിലെ തിരക്കും കൂടി. അല്ലെങ്കിൽ തന്നെ ബസ്സും യാത്രക്കാരും കൂടുന്നതല്ലാതെ ബസ് സ്റ്റാൻഡ് വലുതാകുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. അങ്ങനെയുള്ള ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ തിരക്കും മറ്റു ബസ്സുകളുടെ തിരക്കും എല്ലാം കൂടി ബഹളമായി നിൽക്കുമ്പോഴാണ് 6:20നു എത്തേണ്ട ബസ് 6:05നു കേറി വന്നത്. സ്റ്റാൻഡിൽ തിരക്ക് മുറുകി. അവിടെ ഉണ്ടായിരുന്ന ട്രാഫിക് പോലീസ് പിഴയടക്കാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ ഡ്രൈവർ ബസ്സിൽ നിന്ന് ചാടി ഇറങ്ങി പിഴ അടയ്ക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞെന്നും ബസ് കൊണ്ടു പോകുമെന്ന് പറഞ്ഞ ട്രാഫിക് പോലീസിനോട് കൊണ്ടു പൊയ്ക്കോ എന്നും ഡ്രൈവർ പറഞ്ഞെന്ന് പോലീസ് പറയുന്നു. തുടർന്ന് എസ്.ഐ ഉൾപ്പെടെ സ്റ്റാൻഡിൽ എത്തിയെന്നും ഡ്രൈവർ അവിടെ നിന്നും പോയെന്നും തുടർന്ന് കണ്ടക്ടറെയും ബസ്സും പോലീസ് കസ്റ്റഡിയിലെടുത്തെന്നും പോലീസ് പറയുന്നു. പരിശോധനയിൽ കണ്ടക്ടർക്ക് ലൈസൻസ് ഇല്ലെന്നും ബസിന്റെ ടാക്സ് മുടങ്ങിയിട്ട് മൂന്ന് മാസത്തോളമായതായി കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. ശേഷം ഡ്രൈവർ സ്റ്റേഷനിൽ കീഴടങ്ങി. അറസ്റ്റ് ചെയ്ത ഡ്രൈവറെയും കണ്ടക്ടറെയും ജാമ്യത്തിൽ വിട്ടു. ബസ് കോടതിയിലുമായി.
