അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കോട്ടയിലെ ആ രഹസ്യം ഇപ്പോഴും വെറും അഭ്യൂഹങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നു.
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലുക്കിലെ ഒരു കടലോര ഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ് ഇന്ത്യ കമ്പനി 1695-ൽ പണിതുയർത്തിയ മഹാ:നിർമ്മാണമാണ് അഞ്ചുതെങ്ങ് കോട്ട എന്നറിയപ്പെടുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വ്യാപാരാവശ്യത്തിനു വേണ്ടി ആറ്റിങ്ങൽ മഹാറാണി കൽപ്പിച്ചു നൽകിയ അഞ്ചുതെങ്ങിലെ ഒരു പ്രധനാനപ്പെട്ട പ്രദേശമായിരുന്നു ഇത്.ആറ്റിങ്ങൽ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് വാണിജ്യ ആവിശ്യങ്ങൾക്കായുള്ള ഒരു ഫാക്ടറി എന്നനിലയിലായിരുന്നു 1684-ൽ അനുവാദം നൽകിയിരുന്നത്. ആ ഉത്തരവിന്റെ പിൻബലത്തിലായിരുന്നു കോട്ടയുടെ നിർമ്മാണം. ഈ പ്രദേശത്തെ ആളുകൾ 1697 -ൽ തന്നെ വൈദേശിക ശക്തിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും അത് ഒറ്റപ്പെട്ടുപോയിരുന്നു.
എന്നാൽ, പിന്നീട് ആ ശബ്ദങ്ങൾക്ക് ശക്തി കൂടുകയും ” ആറ്റിങ്ങൽ കലാപം ”മെന്ന കേരളത്തിലെ ആദ്യത്തെ സംഘടിത കലാപത്തിന് വഴിവെക്കുകയും ഏകദേശം ആറുമാസത്തോളം അഞ്ചുതെങ്ങ് കോട്ട പ്രദേശവാസികളാൽ ഉപരോധിക്കപ്പെടുകയും ചെയ്തു. പിന്നീട് തലശ്ശേരിയിൽ നിന്നും പട്ടാളമെത്തി ഉപരോധം അമർച്ച ചെയ്യുകയായിരുന്നു.
തുടർന്നും ചരിത്രത്തിൽ അഞ്ചുതെങ്ങ് കോട്ടയ്ക്ക് പ്രാധാന്ന്യം ലഭ്യമായത് ആംഗ്ലോ മൈസൂർ യുദ്ധത്തിനെ തുടർന്നായിരുന്നു. ഈ കോട്ടയിൽ ശേഖരിച്ചിരുന്ന ആയുധങ്ങളുടെ പിൻബലമായിരുന്നു അന്ന് ബ്രിട്ടീഷ് സൈന്യത്തിന് വിജയം അനായാസമാക്കി കൊടുത്തത്.അന്നുമുതൽക്കെ സംശയം ഉയർത്തിയിരുന്നു ഒരു ചോദ്യമായിരുന്നു ഇത്.. പ്രദേശവാസികളുടെ കണ്ണിൽപ്പെടാതെ എങ്ങനെ ഇവർക്ക് ആയുധ സാമഗ്രികൾ കോട്ടയ്ക്ക് ഉള്ളിൽ എത്തിയ്ക്കുവാൻ സാധ്യമാകുന്നു എന്നത്…?
അറിയാമോ കോട്ടയ്ക്കുള്ളിൽ ഒരു തുരങ്കം ഉണ്ട്..!
അപ്പോൾ, കരുതും ഇതാണോ ഇത്ര വലിയ അത്ഭുതം ഇത് ആർക്കാണ് അറിയാത്തത് എന്നല്ലേ…?
എന്നാൽ ശരി അടുത്ത ചോദ്യം എന്നിട്ട് ആ തുരങ്കം എന്തുകൊണ്ട് അടച്ചു..!
അത് അറിയില്ലേ…. പണ്ട് ഏതോ പശുക്കളോ ആടോ അതുവഴി പോയെന്നും കാണാതായപ്പോൾ ഉടമസ്ഥനോ മേയ്ക്കുന്നവനോ അന്വേഷിച്ചു പോയെന്നും പിന്നൊരിക്കലും തിരികെ എത്തിയില്ലെന്നും അങ്ങനെ പ്രദേശവാസികളുടെ ആവശ്യപ്രകാരം തുരങ്കം അടയ്ക്കുകയായിരുന്നു എന്നല്ലേ.!
തുരങ്കത്തിന്റെ ഉൾവശമെങ്ങാനായിരുന്നു എന്നറിയാമോ …?
തുരങ്കത്തിന് ഉള്ളിൽകയറി കുറച്ചുദൂരം മുന്നോട്ടുപോയാൽ മൂന്നുമീറ്ററോളം വീതിയുള്ള ഇരുട്ടുമൂടിയ ഒരു ഗുഹ… കുറച്ചുകൂടി മുന്നോട്ടു നീങ്ങിയാൽ താഴേയ്ക്ക് പടവുകൾ, ആ പടവുകളിൽ പകുതിയോളം എത്തിക്കഴിയുമ്പോൾ ഒഴുകിയെത്തുന്ന കടൽവെള്ളം, മുട്ടോളം വെള്ളത്തിൽ കുറെ ദൂരം നടന്നാൽ ഉൾക്കടലിൽ നങ്കൂരമിട്ടിരിയ്ക്കുന്ന കപ്പലിന്റെ അടുത്തെത്താം.
എല്ലാവർക്കും കേട്ടറിവുള്ള സ്ഥിരം കഥ, കഥയിൽ ചോദ്യമില്ല എന്ന് പറയുംപോലെ ഇന്നിതുവരെയും ഈ കഥയുടെ ലോജിക് എന്താണ് എന്ന് ചിന്തിയ്ക്കാനോ ചോദ്യം ചെയ്യുവാനോ കണ്ടെത്താനോ ആരും ശ്രമിച്ചിട്ടില്ല.
അല്ല, അതിപ്പോ.. ഇതിൽ കൂടുതലൊന്നും പുരാവസ്തു ഗവേഷണ വകുപ്പിനും അറിയുമെന്നു തോന്നുന്നില്ല. മറ്റൊരു പ്രത്യേകത കൂടി അഞ്ചുതെങ്ങ് കോട്ടയ്ക്കുണ്ട്. ആയുധ സംഭരണിയായി ഉപയോഗിക്കപ്പെട്ടിരുന്ന ഈ കോട്ടയിൽ പഴയകാല യുദ്ധസാമഗ്രികളിൽപ്പെടുന്ന ഒരു മുട്ടുസൂചിപോലും കണ്ടെത്തിയതായോ അവ കണ്ടെടുത്ത് സംരക്ഷിക്കപ്പെട്ടിട്ടുള്ളതായോ ആരുംതന്നെ കേട്ടിട്ടുമില്ല.
എല്ലാവർക്കും അറിയണ്ടേ ഈ രഹസ്യം,
എന്നെങ്കിലും ഒരുകാലത്ത് അഞ്ചുതെങ്ങ് കോട്ടയുടെ തുരങ്കവും തുറന്നു പരിശോധിയ്ക്കുവാൻ അധികാരികൾ മുന്നിട്ടിറങ്ങും എന്ന് ജനങ്ങൾ പ്രത്യാശിക്കുന്നു.