കണിയാപുരം : കണിയാപുരം കണ്ടൽ ഭഗവതി ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് കവർച്ച നടത്തി. ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിലും ഉപദൈവങ്ങളുടെ നടയിലും സ്ഥാപിച്ചിരുന്ന അഞ്ച് കാണിക്കവഞ്ചികളാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്. ക്ഷേത്ര ഓഫീസിന്റെ വാതിൽ കമ്പിപ്പാരകൊണ്ട് കുത്തിപ്പൊളിച്ച് അവിടെയുണ്ടായിരുന്ന ചെറിയ തുകയും മോഷ്ടാക്കൾ കവർന്നു. ക്ഷേത്രത്തിലെ തിടപ്പള്ളിയും കുത്തിതുറന്ന നിലയിൽ കണ്ടെത്തി. ക്ഷേത്രത്തിലെ പ്രധാനഗേറ്റും മറ്റ് ഗേറ്റുകളിലെയും പൂട്ടുപൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും പണം കവർന്നശേഷം ഉപേക്ഷിച്ച കാണിക്കവഞ്ചികളും ക്ഷേത്രവളപ്പിൽ നിന്നും കണ്ടെത്തി. സമീപത്ത് താമസിക്കുന്ന ക്ഷേത്ര ജീവനക്കാരിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. നാലാം തവണയാണ് ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. ക്ഷേത്രം സെക്രട്ടറി ശശിധരനും പ്രസിഡന്റ് ജയപാലനും ഭാരവാഹികളും മംഗലപുരം പൊലീസിൽ പരാതി നൽകി. പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.