പോത്തൻകോട്: കേരളീയ ഭവനങ്ങളിൽ ഈർക്കിൽ കൊണ്ടുള്ള ചൂലുകൾ ഇല്ലാത്ത വീടുകളുടെ എണ്ണം കുറവാണ്. ഈർക്കിൽ ചൂലിൽ ഒതുക്കാതെ ഈർക്കിൽ കൊണ്ട് വിസ്മയ കാഴ്ചയൊരുക്കി ആകർഷകമായ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുകയാണ് അയിരൂപ്പാറ മരുതുംമൂട് പന്തടിവിള വീട്ടിൽ കൊടിക്കുന്ന് ഷിജു. തിരുവനന്തപുരം ദൂരദർശനിൽ തൊഴിൽ ചെയ്യുന്ന ഷിജു ഇതിനോടകം നിരവധി മനോഹാരിത നിറഞ്ഞ ദൃശ്യ രൂപങ്ങൾ ഈർക്കിലിൽ രൂപ കല്പന ചെയ്തതു. ഈർക്കിൽ വലിയയൊരു ശേഖരണം ഷിജുവിന് പതിവാണ്. പണം ചിലവഴിച്ചാണ് ഗുണനിലവാരമുള്ള ഈർക്കിലുകൾ ശേഖരണം നടത്തുന്നത്. അതു കൊണ്ട് തന്നെ കോവിഡ് 19 തീർത്ത ലോക് ഡൗൺ കാലത്ത് ചിലരൊക്കെ വീട്ടിലിരുന്നു ബോറടിച്ചപ്പോഴും ഷിജു തൻ്റെ ശേഖരണത്തിൽ നിന്ന് 30000 ത്തോളം ഈർക്കിലുകൾ ഉപയോഗിച്ച് മനോഹരമായി ആരെയും ആകർഷിക്കുന്ന തരത്തിൽ പായ്ക്കപ്പൽ തീർത്തത്. അഞ്ചരയടി നീളവും നാലരയടി പൊക്കവുമുള്ള പായ്ക്കപ്പൽ നാല് മാസ കാലയളിലാണ് ഈർക്കിലിൽ ഷിജു നിർമാണം പൂർത്തീകരിച്ചത്. ഏകദേശം പതിനഞ്ച് കിലോ ഭാരമുള്ള പായ്ക്കപ്പൽ അതിൻ്റെ തനിമ അതുപോലെ ഈർക്കിലിൽ സൃഷ്ടിച്ചിട്ടുണ്ട്. മനോഹാരിത നിറഞ്ഞ കൊത്തുപണികളും പായ്ക്കപ്പലിനെ കാഴ്ചക്കാരിൽ കൂടുതൽ ആകർഷിക്കുന്നു. ദിവസേ രണ്ട് മുതൽ നാല് മണിക്കൂറുവരെ സമയം കണ്ടെത്തിയാണ് ബ്രട്ടീഷുകാരുടെ കാലത്തെ പായ്ക്കപ്പൽ മാതൃക ഭംഗി ഒട്ടും ചോരാതെ അതിസൂക്ഷ്മതയോടെ ഷിജു നിർമ്മിച്ചിരിക്കുന്നത്.
നാലു കെട്ട്, പായ്ക്കപ്പൽ, താജ് മഹൽ ,കെട്ടുവള്ളം , വീണ തുടങ്ങിയ ഈവിധം നിർമ്മിച്ചിട്ടുണ്ട്. 45,000 ഈർക്കിൽ ഉപയോഗിച്ച് നിർമ്മിച്ച നാലുകെട്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
കഴിഞ്ഞ നിശാഗന്ധി ഫെസ്റ്റ് വെലിൽ മികച്ച മാതൃകയ്ക്കുള്ള പുരസ്കാരം ഷിജു നേടിയിരുന്നു.
ഭാര്യ റീമാ വിജയൻ, മക്കളായ ജാൻവി, ജാനവ് എന്നിവരോടെ സുഹൃത്തുക്കളും ഷിജുവിൻ്റെ ഈർക്കിൽ കരകൗശല നിർമ്മാണത്തിന് പങ്കാളികളാണ് .