പാലോട് : പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ കുറുന്താളി എന്ന സ്ഥലത്ത് വീട്ടിൽ ഗ്യാസ് സ്റ്റൗ റിപ്പയറിംഗനെത്തി കുട്ടിയുടെ മാല കവർന്ന കേസിൽ ഒരു സ്ത്രിയെ പാലോട് പോലിസ് അറസ്റ്റ് ചെയ്തു. കരിപ്പൂർ വില്ലേജിൽ പുലിപ്പാറ മേലാംകോട് മൂത്താം കോണത്ത് ശിൽപ (24) ആണ് അറസ്റ്റിൽ ആയത് . തിരുവനന്തപുരത്ത് ഒരു ഗ്യാസ് റിപ്പയറിംഗ് കടയിൽ ജീവനക്കാരിയായിരുന്ന ഇവർ അവിടെ നിന്നു മാറിയ ശേഷം വ്യാജമായ റസീപ്റ്റുകൾ തയ്യാറാക്കി വിവിധ ഗ്യാസ് ഏജൻസികളുടെ പേരിൽ വീടുകളിൽ എത്തി ഗ്യാസ് സ്റ്റൗ സർവീസിംഗ് നടത്തുകയായിരുന്നു. മാല മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരവെ ഇളവട്ടം ഭാഗത്ത് ഇവർ വീണ്ടും ഗ്യാസ് റിപ്പയറിംഗ് എത്തിയപ്പോൾ നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ മാല എടുത്ത വിവരം സമ്മതിക്കുകയും മാല വിറ്റ ചാലയിലുള്ള കടയിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. പാലോട് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ മനോജിന്റെ മേൽനോട്ടത്തിൽ ജി.എസ്. ഐ ഇർഷാദ്, എസ്.സി.പി. ഒമാരായ നവാസ്, ലിജു, റിയാസ് , സുനിത എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.