തിരുവനന്തപുരം: 34 വർഷങ്ങൾക്ക് മുമ്പ് നാട്ടുകാർ നിർമ്മിച്ച 8 മീറ്ററിലധികം വീതിയുള്ള കല്ലറ ഗ്രാമപഞ്ചായത്തിലെ കുറിഞ്ചിലക്കോട് – കരിയം റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ പഞ്ചായത്തിന്റെയോ ഗ്രാമപഞ്ചായത്തിന്റെയോ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽ ഈ പ്രദേശം കൂടി ഉൾപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇവിടെയുള്ള 25 ഇലക്ട്രിക് പോസ്റ്റുകളിൽ ഒരെണ്ണത്തിൽ പോലും തെരുവ് വിളക്ക് സ്ഥാപിച്ചിട്ടില്ല. റോഡ് നിർമ്മാണത്തിനോ നവീകരണത്തിനോ ഗ്രാമസഭയിൽ നിർദ്ദേശം വന്നിട്ടിലെന്ന പഞ്ചായത്തിന്റെ വാദം കമ്മീഷൻ അംഗീകരിച്ചില്ല. റോഡിന്റെ ചിത്രങ്ങളും പത്രവാർത്തകളും പരിശോധിച്ച കമ്മീഷൻ പരാതിക്കാരന്റെ വാദം ശരിയാണെന്ന് ഉത്തരവിൽ പറഞ്ഞു.
മുൻ വർഷങ്ങളിൽ റോഡ് നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ജില്ലാ പഞ്ചായത്ത് എടുത്തിട്ടുണ്ടെന്ന് കല്ലറ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. റോഡ് ഇപ്പോൾ കാട് കയറി നശിച്ചുകൊണ്ടിരിക്കുകയാണ്. റോഡ് നവീകരണത്തിന് ഭീമമായ തുക ആവശ്യമാണെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. തനത് ഫണ്ടിൽ നിന്ന് മാത്രം ഇതിനായി തുക കണ്ടെത്താൻ പ്രയാസമാണ്. റോഡ് ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ നാളിതു വരെ റോഡിൽ നവീകരണം നടത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.