ചിറയിൻകീഴ്: ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ തനിക്കനുകൂലമായ ഒരു നിശ്ശബ്ദതരംഗം അലയടിക്കുന്നതായി ബി.എസ്.അനൂപ്. വർഷങ്ങളായി വികസന മുരടിപ്പിൽ വീർപ്പ് മുട്ടുന്ന ചിറയിൻകീഴിലെ ജനങ്ങൾ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫിനെ വിജയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വക്കം പുരുഷോത്തമൻ മണ്ഡലത്തിൻ്റെ ഭാഗമായ ആറ്റിങ്ങലിലെ ജനപ്രതിനിധിയായിരുന്നപ്പോൾ കൊണ്ട് വന്ന വികസനത്തിനപ്പുറം ഭരണം ഉണ്ടായിട്ട് കൂടി ഒന്നും ചെയ്യാൻ കഴിയാത്തവരാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നതെന്ന് അനൂപ് കുറ്റപ്പെടുത്തി. തൻ്റെ വിജയത്തോടെ ചിറയിൻകീഴിൻ്റെ മുഖച്ഛായ മാറ്റുവാൻ കഴിയുമെന്ന് അനൂപ് പറയുന്നു. ബൃഹത്തായ ഒരു വികസന മാർഗ്ഗരേഖ ജനങ്ങൾക്ക് മുമ്പിൽ താൻ അവതരിപ്പിച്ചിട്ടുണ്ട്. അത് വോട്ടർമാർ അംഗീകരിക്കുമെന്നുറപ്പുണ്ട്. തെരഞ്ഞെടുപ്പ് ചെലവുകൾക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന തനിക്ക് മണ്ഡലത്തിലെ ആത്മാർത്ഥതയും ചുറുചുറുക്കുമുള്ള യു.ഡി.എഫ് പ്രവർത്തകരുടെ പിന്തുണയും കഠിനാധ്വാനവും ഏറെ പ്രതീക്ഷ നൽകുന്നു. അവരുടെ കൈമെയ്യ് മറന്നുള്ള പ്രവർത്തനത്തിൽ തൻ്റെ കടപ്പാട് അനൂപ് മറച്ചു വെയ്ക്കുന്നില്ല.
മാധ്യമ സർവ്വേകൾക്കപ്പുറം ഇൻ്റലിജൻസ് ബ്യൂറോ നൽകുന്ന റിപ്പോർട്ടിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പറയുന്നു. വിജയിച്ചാൽ മണ്ഡലത്തിൻ്റെ സമഗ്ര വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പ് വരുത്തുമെന്നും വോട്ടർമാരുടെ പ്രതീക്ഷകൾ കാത്ത് സൂക്ഷിക്കുമെന്നും അനൂപ് പറയുന്നു.