വെഞ്ഞാറമൂട് : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർ ജി.മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ജംഗ്ഷനിൽ ഏപ്രിൽ ഒന്നിന് നടത്തിയ റെയ്ഡിൽ വെഞ്ഞാറമൂട് ബസ് സ്റ്റാൻ്റിന് എതിർവശമുള്ള പഴക്കടയിൽ നിന്നും 15.5 ലിറ്റർ മദ്യവും മദ്യം വിറ്റ വകയിലുണ്ടായിരുന്ന 24500 രൂപയും പിടികൂടി കട നടത്തുന്ന വയ്യേറ്റ് വൻപണ ഓമന നിവാസിൽ ലക്ഷ്മണന്റെ മകൻ ശ്രീരാജിന്റെ പേരിൽ അബ്കാരി കേസെടുത്തിരുന്നു.
ഈ കട കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ അനധികൃത മദ്യവിൽപന നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പഴവർഗ്ഗ വിൽപനയുടെ മറവിലാണ് പ്രതി മദ്യവിൽപന നടത്തിയിരുന്നത്. ഡ്രൈഡേ ദിവസങ്ങളിൽ വൻവില ഈടാക്കിയാണ് മദ്യം വിറ്റിരുന്നത്. പരിശോധനയ്ക്കിടയിൽ എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന പ്രതി ശ്രീരാജിനെ ഇന്ന് രാവിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ നിന്നും എക്സൈസ് ഇൻസ്‌പെക്ടർ ജി. മോഹൻ കുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ പഴക്കടയിൽ എത്തിച്ചു തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.പ്രിവന്റീവ് ഓഫീസർമാരായ
പി.ഡി.പ്രസാദ്, ഷാജി സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു ഡ്രൈവർ സലിം എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.