പള്ളിക്കൽ : നാട് നീളെ ആട് മോഷണ പരമ്പര നടത്തിവന്ന പ്രതികൾ പള്ളിക്കൽ പോലീസിന്റെ പിടിയിൽ. കന്യാകുമാരി, മേപ്പാലം, നിരപ്പുകാല പുത്തൻവീട്ടിൽ ക്ലീറ്റസിന്റെ മകൻ അശ്വിൻ(23), പാല, മകുഴി ചാലിൽ ജോർജിന്റെ മകൻ അമൽ (21), പള്ളിപ്പുറം, പാച്ചിറ,ചായപ്പുറത്ത് വീട്, ഷഫീഖ് മൻസിലിൽ റഫീഖിന്റെ മകൻ ഷമീർ(21) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്നുകൊണ്ടിരുന്ന ആട് മോഷണ പരമ്പരയ്ക്ക് വിരാമമായി.
ഓഗസ്റ്റ് 31ന് പുലർച്ചെ 3 മണിയോടെ ചാങ്ങയിൽകോണത്തുള്ള ഹബീബ മൻസിലിൽ സജീന എന്ന സ്ത്രീയുടെ വീട്ടിൽ കെട്ടിയിരുന്ന ആടും കുട്ടിയും മോഷണം പോയ സംഭവത്തിൽ അവർ പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൻ ആട് മോഷണ സംഘം പിടിയിലായത്. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ പരിശോധനയിൽ മോഷ്ടാക്കൾ വന്നത് ഒരു വെള്ള മാരുതി കാർ, ഒരു ബൈക്ക്,ഒരു സ്കൂട്ടർ എന്നിവയിൽ ആണെന്ന് പോലീസിന് വിവരം ലഭിച്ചു. തുടർന്ന് വെള്ള മാരുതി കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പാച്ചിറയുള്ള വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. നിങ്ങൾ വായിക്കുന്നത് ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം. വീടിന്റെ പരിസരത്ത് നിന്നും മോഷ്ടിച്ചു കൊണ്ടുവന്ന ആടിനെയും കുട്ടിയെയും പോലീസ് കണ്ടെത്തി. മോഷ്ടിക്കാൻ ഉപയോഗിച്ച് വെള്ളമാരുതി സെൻ മോഡൽ കാറും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്തപോൾ പ്രതികൾ കുറ്റം സമ്മതിക്കുകയും സമീപപ്രദേശങ്ങളിൽ നടന്ന മോഷണ പരമ്പര പുറത്തുവരുകയും ചെയ്തു.
കഴിഞ്ഞ ഇരുപത്തി മൂന്നാം തീയതി ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ എലിക്കുന്നാംമുകൾ ഭാഗത്ത് നിന്നും മൂന്ന് ആടുകളെയും പുലിയൂർക്കോണം ഭാഗത്ത് നിന്നും ഷിറോഷി ഇനത്തിലുള്ള ആടിനെയും 31ആം തീയതി തട്ടത്തുമല പെരുങ്കുന്നം സമീർ മൻസിലിൽ തൗഫീഖിന്റെ വീട്ടിൽനിന്ന് പോയ ആടിനെയും ഈ പ്രതികൾ മോഷ്ടിച്ചതാണ്. പ്രതികൾക്കെതിരെ പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ അഞ്ച് കേസുകൾ എടുത്തു.
പിടിക്കപ്പെട്ട മൂവരും മുൻ കേസുകളിലെ പ്രതികളാണ്. നിങ്ങൾ വായിക്കുന്നത് ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം. ഇവർക്ക് ആര്യനാട്,ആറ്റിങ്ങൽ,ചിറയിൻകീഴ്, വെഞ്ഞാറമൂട്, കഠിനംകുളം, വർക്കല, രാമപുരം, കോട്ടയം പാമ്പാടി,കോട്ടയം പാലാ,കോട്ടയം വാഗത്താനം, കോട്ടയം പൊൻകുന്നം, നെടുമങ്ങാട്, മംഗലപുരം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി പിടിച്ചുപറി, മാലപൊട്ടിക്കൽ, കവർച്ച കേസുകൾ നിലവിലുണ്ട്.
ഇതിൽ ഷമീർ, ഉമ്മ, അമൽ എന്നിവർ അടുത്തകാലത്ത് ആറ്റിങ്ങലിൽ നിന്നും രണ്ടരക്കിലോ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നു.ഇയാൾ ആദ്യമായാണ് ആട് മോഷണത്തിലേക്ക് തിരിയുന്നത്. നിങ്ങൾ വായിക്കുന്നത് ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം. പകൽസമയം കറങ്ങി നടന്ന് ആടുകളുള്ള വീടുകൾ കണ്ടു വയ്ക്കുകയും രാത്രി 2 ബൈക്കുകളിലും കാറുകളിലുമായെത്തി മോഷണം നടത്തും. ആട് കരയാതിരിക്കാൻ പിടികൂടുന്ന ആടിൻറെ മുഖത്ത് ഉപ്പ് തേക്കും. ഉപ്പു നക്കിത്തുടയ്ക്കുന്നതിനിടയിൽ ആട് കരയില്ല. ആടിനെ കാറിൽ കയറ്റിയാണ് കടത്തുന്നത്. പിടിക്കപ്പെട്ട കാറിന്റെ പിൻസീറ്റിൽ നിന്ന് ആടിൻറെ അവശിഷ്ടങ്ങളും രോമങ്ങളും കണ്ടെത്തി.
പിടികൂടുന്ന ആടിനെ അടുത്ത ദിവസം തന്നെ ഇറച്ചി വിലയ്ക്ക് വിൽക്കും. ആട് ആയതുകൊണ്ട് മിക്ക വീട്ടുകാരും പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ മടി കാണിക്കുന്നതും മോഷ്ടാക്കൾ മുതലെടുക്കുകയായിരുന്നു. നിങ്ങൾ വായിക്കുന്നത് ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം.തുടർന്നുള്ള ദിവസങ്ങളിൽ സമീപപ്രദേശത്ത് നടന്ന മോഷണങ്ങളിൽ പ്രതികളുടെ സാന്നിധ്യം പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികൾ മൂവരും കഞ്ചാവിനും ലഹരിമരുന്നിനും അടിമകളാണ്.
പ്രതി ഷമീറിന്റെ കൈവശം നിന്നും ഒരു പൊട്ടിയ സ്വർണമാലയും ലോക്കറ്റും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ നിരവധി മാലപൊട്ടിക്കൽ കേസിലെ പ്രതിയാണ് എന്നാണ് പൊലീസ് പറയുന്നത്. മോഷണമുതലാണെന്ന് ബോധ്യമായതിനാൽ ഇയാൾക്കെതിരെ അതിനും കേസെടുത്തിട്ടുണ്ട്. നിങ്ങൾ വായിക്കുന്നത് ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം.മാലപൊട്ടിക്കൽ ഇരയായവർക്ക് പള്ളിക്കൽ പോലീസിനെ സമീപിക്കാവുന്നതാണ്.പിടിച്ചെടുത്ത ആടുകളെ ഉടമസ്ഥർക്ക് തിരിച്ചു നൽകി.
പള്ളിക്കൽ സിഐ ശ്രീജിത്ത്.പി, എസ്.ഐ സഹിൽ എം, എ.എസ്.ഐമാരായ മനു, അനിൽകുമാർ, എസ്.സി.പി.ഒ രാജീവ്, സിപിഒമാരായ ദിലീപ് ഖാൻ, ഷിജു, ജയപ്രകാശ്, വിനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.