കടയ്ക്കാവൂർ : കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊതുസ്ഥലങ്ങളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ജനശ്രദ്ധ നേടി. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക, ലഹരി ഉപയോഗിക്കുന്ന പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക, ലഹരിക്കെതിരെ ബോധവൽക്കരണം നൽകുക എന്നീ ഉദ്ദേശലക്ഷ്യങ്ങളോടുകൂടി കടയ്ക്കാവൂർ പോലീസിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ ശ്രീസേതു പാർവ്വതി ഭായി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ നടത്തിയ ഫ്ലാഷ് മോബാണ് ജനശ്രദ്ധ നേടുന്നത്.
കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മണനാക്ക്, ചെക്കാലവിളാകം, നിലയ്ക്കാമുക്ക് എന്നിവിടങ്ങളിലാണ് ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. വളരെ ആവേശത്തോടെയാണ് ജനങ്ങൾ ഈ അവതരണത്തെ ഏറ്റെടുത്തത്. മണനാക്കിൽ ഫ്ലാഷ് മോബ് കാണാൻ തടിച്ചു കൂടിയ ആളുകളിൽ ചിലർ വിദ്യാർത്ഥികൾക്ക് ലഡുവും മധുരപലഹാരങ്ങളും വെള്ളവും വാങ്ങി നൽകി അവരെ പ്രോത്സാഹിപ്പിച്ചു.
കൂടാതെ ഫ്ലാഷ് മോബിന് ശേഷം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി ജനങ്ങൾ പ്രതിജ്ഞയെടുത്തു. അതോടൊപ്പം വിദ്യാർഥികൾ സ്ഥാപിച്ച ബോർഡിൽ ‘ഇനി ലഹരി ഉപയോഗിക്കില്ല, ലഹരി ഉപയോഗിക്കാൻ അനുവദിക്കില്ല’ എന്ന സന്ദേശം പകർന്നുകൊണ്ട് പൊതുജനങ്ങൾ ഒപ്പിട്ടു.
കടയ്ക്കാവൂർ സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ, സി.പി.ഒമാരായ ബിനോജ്, മഹേഷ് കടയ്ക്കാവൂർ സ്കൂളിലെ അധ്യാപകരായ സിജോ സത്യൻ, ഷാജു, ബിനോജ്, അനിത എന്നിവരുടെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബ് പരിശീലനം നൽകി കുട്ടികൾക്ക് വേണ്ട സഹായം ചെയ്ത് നൽകിയത്. സബ് ഡിവിഷനുകളിൽ നിന്ന് അനുമതി ലഭിക്കുകയാണെങ്കിൽ ആറ്റിങ്ങൽ സബ് ഡിവിഷന് കീഴിലുള്ള പ്രധാന സ്ഥലങ്ങളിലെല്ലാം ഫ്ലാഷ് മോബ് അവതരിപ്പിക്കാൻ പദ്ധതി ഉള്ളതായി കടയ്ക്കാവൂർ എസ് ഐ അറിയിച്ചു.