കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ രാത്രിയായാൽ ഇരുട്ടിലാണ്. തെരുവ് വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും കത്താതായതോടെ പ്രദേശവാസികൾക്ക് ഇരുട്ടും ഭയവുമാണ് കൂട്ട്. ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവും തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാവുകയാണ്. കടയ്ക്കാവൂർ ഓവർ ബ്രിഡ്ജ് ഭാഗത്ത് ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് ആഴ്ചകൾ പലതായി.
ചാവടി മുക്കിൽ നേരത്തെ ഉണ്ടായിരുന്ന സോഡിയം ലൈറ്റ് കത്തുന്നില്ല എന്നും ജനങ്ങൾ പരാതിപ്പെടുന്നുണ്ട്. റെയിൽവേ സ്റ്റേഷന്റെ മുൻ ഭാഗത്തുള്ള ഹൈമാസ്റ്റ് യാത്രക്കാർക്ക് വളരെ ഉപയോഗമായിരുന്നു. അതും കത്താതായിട്ട് ഏറെക്കാലമായി. ചെക്കാല വിളാകം ജംഗ്ഷനിൽ ഒരു ഹൈമാസ്റ്റ് ലൈറ്റുണ്ട്. മൂന്ന് റോഡുകൾ സന്ധിക്കുന്ന ഇവിടെ അനവധി വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും ഉൾപ്പെടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് വല്ലപ്പോഴുമാണ് കത്തുന്നത്.
തെരുവുനായ അക്രമവും സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാകുന്ന പ്രദേശങ്ങളിൽ പോലും മതിയായ വെളിച്ചം ലഭിക്കുന്നില്ല എന്ന് ജനങ്ങൾ പരാതിപ്പെടുന്നു. ഹൈമാസ്റ്റ് ലൈറ്റും തെരുവു വിളക്കുകളും യഥാസമയം പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ പഞ്ചായത്ത് അധികൃതർ അടിയന്തരമായി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.