ഇടവ :പാചകത്തിനിടെ ഗ്യാസ് ചോർന്ന് തീപിടിച്ച സിലിണ്ടർ വീടിനുവെളിയിലേക്കെറിഞ്ഞ് വൻ അപകടം ഒഴിവാക്കിയ വീട്ടമ്മയ്‌ക്ക് ഫയർഫോഴ്സിന്റെ ആദരം. ഇടവ കാപ്പിൽ കിഴക്കേവിളാകം വീട്ടിൽ റുക്കിയാ ബീവി (70) യെയാണ് വർക്കല ഫയർസ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. തീപിടിച്ച സിലിണ്ടർ വീടിനുവെളിയിലേക്കെറിഞ്ഞ ശേഷം ഫയർഫോഴ്സ് എത്തുന്നതുവരെ സിലിണ്ടറിൽ ഹോസ് ഉപയോഗിച്ച് തുടരെ വെള്ളമൊഴിച്ച് തണുപ്പിച്ച് പൊട്ടിത്തെറി ഒഴിവാക്കുകയും ചെയ്‌ത റുക്കിയ ബീവി ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഗ്യാസ് സ്റ്റൗ വേർപെടുത്തിയശേഷം റുക്കിയാ ബീവി സിലിണ്ടർ വലിച്ചിഴിച്ചാണ് വീടിന് പുറത്തേയ്‌ക്കിട്ടത്. ഉരുകിപ്പിടിച്ച റഗുലേറ്ററിന്റെ നോബ് മാറ്റിയാണ് ഗ്യാസ് നിയന്ത്രിച്ചത്. അപ്പോഴേക്കും തീ ആളിക്കത്തിയിരുന്നു. തുടർന്നാണ് ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തിയത്. ആദരിക്കൽ ചടങ്ങിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി അനിൽകുമാർ, വിനോദ് കുമാർ, മുഗേഷ് കുമാർ, റജിമോൻ എന്നിവർ സംസാരിച്ചു.