ശിവഗിരി: മഠാധിപതികളും ബിഷപുമാരും മൗലവിമാരും ജനങ്ങളിലേക്കും തെരുവുകളിലേക്കും ഇറങ്ങി അവരുടെ വിഷമങ്ങൾ മനസ്സിലാക്കി ഒരേ മനസ്സോടെ പ്രവർത്തിച്ച് ഒരു സമൂഹമായി കഴിയണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. 87ാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി വ്യവസ്ഥ ഇല്ലാതാക്കണമെന്നും ജാതി വിവേചനം പൂര്‍ണമായി അവസാനിപ്പിച്ച് ജാതിരഹിത സമൂഹമാകണം ഭാവിയിലെ ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാതി രഹിത സമൂഹം നിയമ നിര്‍മാണം കൊണ്ടുമാത്രം സാധ്യമാകില്ല. രാഷ്ട്രീയ ഇച്ഛാശക്തിയും ഭരണ നൈപുണ്യവും വേണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഗുരുദേവന്‍ ഹിന്ദുവായി ജനിച്ചു. എന്നാല്‍, പ്രത്യേക മതത്തോട് ആഭിമുഖ്യമില്ലായിരുന്നു. അദ്ദേഹം എല്ലാ മതങ്ങളെയും ഒരേപോലെ കണ്ടു. ഒരു മതത്തോടും പക്ഷപാതം കാണിച്ചില്ല. മനുഷ്യനെ വിഭജിക്കുന്ന പ്രവണതകളെയും ജാതിയെയും തള്ളിക്കളഞ്ഞു. ഗുരുവിന്റെ ചിന്തകള്‍ ജീവിതത്തില്‍ പകര്‍ത്തണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ജാതിമതവര്‍ഗവര്‍ണഭാഷാ വ്യത്യാസങ്ങള്‍ക്കതീതമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിനാളുകള്‍ ഈ തീര്‍ത്ഥാടനത്തില്‍ എത്തുന്നു. ഭാവി ഇന്ത്യ ജാതി രഹിത വര്‍ഗ രഹിത ഇന്ത്യ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡിന്റ് സ്വാമി വിശുദ്ധനാന്ദ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.