കഠിനംകുളം: യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവിനെയും മറ്റ് നാലുപേരെയും അറസ്റ്റ് ചെയ്തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.കസ്റ്റഡിയില്‍ എടുത്ത മറ്റൊരാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാൾക്ക് ഗൂഡാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. പ്രതികൾക്കെതിരെ മോഷണക്കുറ്റവും പൊലീസ് ചുമത്തി. യുവതിയുടെ മൊബൈൽ ഫോണുകൾ പ്രതികൾ പിടിച്ചു വാങ്ങിയിരുന്നു.
ഇന്നലെ രാത്രിയാണ് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഭർത്താവാണ് രണ്ട് മക്കളെയും തന്നെയും കൂട്ടി ബീച്ച് കാണാൻ കൊണ്ട് പോയതെന്നാണ് യുവതിയുടെ മൊഴി. അതിന് ശേഷം വെട്ടുതുറയിലെ സുഹൃത്തിന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞാണ് യുവതിയെ ഭർത്താവ് കൊണ്ടുവന്നത്. അവിടെ സുഹൃത്തുക്കൾ മദ്യപിച്ചിരിക്കുകയായിരുന്നു. യുവതിക്ക് ഭർത്താവ് ബലമായി മദ്യം നൽകിയ ശേഷം സുഹൃത്തുക്കൾക്ക് ബലാത്സംഗം ചെയ്യാൻ അവസരമൊരുക്കിയെന്നാണ് മൊഴി. പീഡനം നടക്കുന്നതിന് തലേ ദിവസം പ്രതികളിൽ ഒരാൾ തന്റെ ഭർത്താവിന് പണം നൽകിയിരുന്നുവെന്ന് യുവതിയുടെ മൊഴി.
ഭര്‍ത്താവ് മദ്യം നല്‍കിയിരുന്നതായും മദ്യലഹരിയിലായിരുന്ന താനും മക്കളും ഉറങ്ങുന്നതിനിടെ ഭർത്താവ് പുറത്തേക്ക് പോയെന്നും യുവതി പറയുന്നു. ഈ സമയം ഭർത്താവിന്‍റെ സുഹൃത്തുക്കളിലൊരാൾ എത്തി തന്നെ വിളിച്ച് ഭർത്താവിന് അപകടം പറ്റിയെന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് കൊണ്ട് പോയി. ഇതേ സമയം ഓട്ടോയിലെത്തിയ ഭർത്താവിൻറെ സുഹൃത്തുക്കളായ മറ്റ് നാലുപേർ എത്തി, തന്നെയും മൂത്തമകനെയും ഓട്ടോയിലേക്ക് വലിച്ച് കയറ്റി പത്തേക്കർ എന്ന സ്ഥലത്തെ വിജനമായ പറമ്പിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി .യുവതിയെ കൊണ്ടു പോയ ഓട്ടോയും കണ്ടെത്തി.
നേരത്തെ കഞ്ചാവ് കേസുകളിലും വാഹനം വാടകക്ക് എടുത്ത് മുങ്ങിയ കേസിലുമൊക്കെ ഭർത്താവ് പ്രതിയാണ്. കുട്ടിയുടെ സാന്നിധ്യത്തിൽ അതിക്രമം നടത്തിയതിന് പോക്‌സോ പ്രകാരവും പ്രതികൾക്കെതിരെ കേസെടുക്കുമെന്നാണ് വിവരം.