കണിയാപുരം : ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ മകന്റെ മുമ്പിൽവെച്ച് മാനഭംഗപ്പെടുത്തുകയും മകനെയും മർദ്ദിച്ച സംഭവത്തിൽ രക്ഷകരായി എത്തിയ യുവാക്കളാണ് നാട്ടിലെ താരം. ഒരുപക്ഷെ യുവാക്കളുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ആ യുവതിയെ അവർ കൊന്നു കളഞ്ഞേനെ എന്നാണ് നാട്ടുകാർ പറയുന്നത്.കണിയാപുരം സ്വദേശികളായ നൗഫലും സുഹൃത്തുക്കളുമാണ് മാനഭംഗത്തിനിരയായ യുവതിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് ഭർത്താവ് ബീച്ച് കാണിക്കാൻ എന്ന വ്യാജേന യുവതിയെയും മക്കളെയും കൂട്ടി വെട്ടുതുറയിലെ സുഹൃത്ത്തിന്റെ വീട്ടിൽ പോയത്. തുടർന്ന് ഭർത്താവും സുഹൃത്തുക്കളും മദ്യപിക്കുകയും യുവതിയെ നിർബന്ധിച്ചു മദ്യപിക്കുകയും ചെയ്തു. ശേഷം പ്രതികൾ ചേർന്ന് യുവതിയെയും 5 വയസ്സുകാരൻ മകനെയും ഓട്ടോയിൽ കയറ്റി പത്തേക്കർ എന്ന സ്ഥലത്ത് കൊണ്ട് പോയി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. മകനെയും മർദിച്ചെന്നാണ് മൊഴി. ഒടുവിൽ മകനെ വീട്ടിൽ ആക്കിയിട്ട് വരാമെന്ന് പറഞ്ഞ് അർദ്ധബോധാവസ്ഥയിൽ വസ്ത്രം പോലും നേരെ ധരിക്കാതെ റോഡിൽ എത്തിയ അവർ അതിലെ വന്ന കാറിന് കൈകാണിച്ചു. യുവതിയുടെ കയ്യിൽ മൊബൈൽ ഫോണും ഇല്ലായിരുന്നു. അതും പ്രതികൾ പിടിച്ചു വാങ്ങിയിരുന്നു.
രാത്രി എട്ടോടെ സുഹൃത്തുക്കളുടെ വീട്ടിൽ നിന്ന് വന്ന നൗഫലിന്റെ കാറിന് മുന്നിലേക്കാണ് യുവതിയും കുഞ്ഞും ചാടിവീണ് കൈകാണിച്ചത്. കണ്ണീരോടെ ആ യുവതി പറഞ്ഞത് ”തന്നെ കുറച്ച് പേർ ചേർന്ന് പീഡിപ്പിച്ചു, ഇപ്പോൾ ഓടി വന്നതാണ്, രക്ഷിക്കണം ” എന്നാണ്. ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമായി കേൾക്കുന്ന നൗഫൽ ഞെട്ടിത്തരിച്ചു. എങ്കിലും അവരെ അവിടെ ഉപേക്ഷിച്ചു പോകാതെ ഉടനെ വാഹനത്തിൽ കയറ്റി സുഹൃത്ത് ഷാജുവിനൊപ്പം പോത്തൻകോട്ടെ വീട്ടിലെത്തിച്ചു. കാറിൽ പോകുമ്പോൾ തന്നെ പൊലീസിനെയും വിവരമറിയിച്ചിരുന്നു. പൊലീസ് എത്തുംവരെ വീട്ടിൽ കാവൽ നിന്നു. ഈ സമയം സഹായത്തിനായി സുഹൃത്തുക്കളായ ജവാദിനെയും ഫാറൂഖിനെയും വിളിച്ചുവരുത്തി. പൊലീസെത്തും മുൻപ് ഭർത്താവെത്തി സ്ത്രീയെയും കുഞ്ഞിനെയും കൊണ്ടുപോകാൻ ശ്രമിച്ചു. വിടാതെ ഭർത്താവിനെ പിടിച്ചുനിറുത്തി. ഭാര്യയ്‌ക്കൊപ്പം ചേർന്ന് മദ്യപിച്ചതല്ലാതെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും ഭാര്യ കള്ളം പറയുന്നതാണെന്നും, ചോദിക്കാൻ നിങ്ങളാരാണെന്നും ആക്രോശിച്ചുകൊണ്ട് തങ്ങൾക്ക് നേരെ തിരിഞ്ഞു. എന്നിട്ടും അയാളെ തടഞ്ഞുനിറുത്തി പൊലീസിനെ ഏൽപ്പിച്ചു. കുഞ്ഞ് അപ്പോഴും പേടിച്ച് കട്ടിലിന് അടിയിൽ കയറിയിരുന്ന് കരയുകയായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അമ്മയെയും മകനെയും രക്ഷിച്ചതിൽ അഭിമാനം തോന്നുന്നതായും യുവാക്കൾ പറഞ്ഞു. കാര്യവട്ടം ഗവൺമെന്റ് കോളേജിൽ ഡിഗ്രി പഠനം പൂർത്തിയാക്കി നിൽക്കുകയാണ് നൗഫലും ജവാദും ഫാറൂഖും.